Thursday, April 6, 2023

കോടതിയിലെ സ്വാഭാവികമായ അനീതി

 അൽപ്പം ചില അപവാദങ്ങൾ ഒഴിവാക്കിയാൽ ഭൂരിഭാഗം കേസുകളിലും കോടതിയിൽ നിന്നും  നീതി ലഭിക്കാറുണ്ട്. കോടതിയിൽ നിന്ന് തന്നെ ആ വ്യവസ്ഥയുടെ  ഭാഗമായി അനീതിയും ചിലപ്പോൾ ഉണ്ടാകുന്ന കേസുകളുമുണ്ട്.  കൂടുതലും  കുടുംബ കോടതികളിലാണ് ഇപ്രകാരം സംഭവിക്കുന്നത്.ഇവിടെ താഴെ പറയുന്ന  രണ്ട് കേസുകളിൽ ആദ്യത്തേതിൽ ഭർത്താവ് എഞ്ചിനീയറും ഭാര്യ മെഡിക്കൽ ബിരുദ ധാരിണിയും ആണ്. വിവാഹ ബന്ധം ആകെ രണ്ട് മാസക്കാലം മാത്രം. അത് കഴിഞ്ഞ് ഭർത്താവ് ഉപജീവനാർത്ഥം ഗൾഫിൽ പോയി. ഭാര്യ  മെഡിക്കൽ ബിരുദം പോരാ  അധികാരമുള്ള കളക്ടർ ജോലി വേണം അതിനായി സിവിൽ സവീസ് പരീക്ഷക്ക് ചേരാൻ കോചിംഗ് സെന്ററിൽ ചേർന്ന് പഠിക്കുന്നു. അതിനുള്ള ആഗ്രഹം ഭർത്താവ് നാട്ടിലുള്ളപ്പോൾ തന്നെ പറയുകയും അയാൾ അതിനു വേണ്ടി ഫീസും ഹോസ്റ്റൽ ചെലവുമുൾപ്പടെ  വൻ തുക നൽകി  കോചിംഗ് സെന്ററിൽ  ചേർക്കുന്നു.  . ഉത്തരവ് നൽകാനല്ലാതെ ഉത്തരവ് സ്വീകരിക്കാൻ കലക്ടർ സ്ഥാന മോഹിയായ ഭാര്യ തയാറല്ല. അത് കൊണ്ട് തന്നെ  ഭർത്താവിന്റെ നാട്ടുമ്പുറത്തുള്ള വീട്ടിൽ ഭർതൃ മാതാ പിതാക്കളായ കണ്ട്രി ഫെലോസിനൊപ്പം താമസിക്കാൻ നഗരവാസിയായ  ഭാര്യക്ക് മടിയുമാണ്.

വീട്ടിൽ ഒരു മെഡിക്കൽ ബിരുദ ധാരിണിയായ മരുമകൾ വരുന്ന സന്തോഷത്താൽ  ഭർത്താവിന്റെ  മാതാപിതാക്കൾ ഒരു പൈസാ സ്ത്രീധനമോ ഒരു ഗ്രാം സ്വർണമോ ഡിമാന്റ് ചെയ്യാതെയാണ് വിവാഹം നടന്നതെന്ന് അയൽ വാസികൾക്കും ബന്ധുക്കൾക്കും സർവമാന ജനത്തിനും അറിയാം. ഏതായാലും ഭർത്താവ് ഗൾഫിലേക്ക് പോകുന്നതിന് തലേ ദിവസം തന്നെ ഭാര്യ നഗരത്തിലുള്ള  സ്വന്തം വീട്ടിലേക്ക് പോയി കഴിഞ്ഞു, പോകുന്ന സമയം  തന്റെ വക സ്വർണാഭരണങ്ങളും വിവാഹ സമയം ഭർതാവിന്റെ ബന്ധുക്കൾ നൽകിയ ചടങ്ങുകളുടെ ഉപഹാരമായി കിട്ടിയ സ്വർണാഭരണങ്ങളും  വരും കാല കളക്ടർ പൊതിഞ്ഞ് കെട്ടി  സ്വന്തം വീട്ടിൽ കൊണ്ട് പോയി എന്നത് പരമ സത്യമാണ്.

ഗൾഫിലായ മകൻ പിന്നീടാണ് തന്റെ രണ്ട് മാസ മധുവിധു കാലത്തെ ദുരിത പർവം മാതാ പിതാക്കളെ അറിയിക്കുന്നത്. ഒൻപതിനും അൻപതിനുമിടക്ക് ഏതൊരു പെണ്ണിനോടും സംസാരിക്കുന്നത് ഭാര്യക്ക് ഇഷ്ടമല്ല. നഗരത്തിലുള്ള  തന്റെ വീട്ടിൽ ഭർത്താവ് താമസിക്കണം. ഗ്രാമത്തിലുള്ള കണ്ട്രീ ഫെലോസിനൊപ്പം ഭാര്യ താമസിക്കാൻ വരില്ല. ഭർത്താവിന് ജോലിയെല്ലാം  ഭാര്യ നാട്ടിൽ തരപ്പെടുത്തി കൊടുക്കും. ഇതെല്ലാമായിരുന്നു രണ്ട് മാസക്കാലത്തെ ഭാര്യയുടെ  ഉത്തരവുകൾ.

 ഗൾഫിലുള്ള ഭർത്താവ് വഴങ്ങാതെ  വന്നപ്പോൾ  ആദ്യം ഭീഷണിയും പിന്നെ കോടതിയിൽ കേസുമായി.  ഭർത്താവും മാതാപിതാക്കളും  അടങ്ങിയ കുടുംബാംഗങ്ങൾ  ലക്ഷക്കണക്കിന് രൂപാ രൊക്കമായി വിവാഹത്തിനായി വാങ്ങിയെന്നും കിലോ കണക്കിന് സ്വർണം  ഭർത്താവിന്റെ വീട്ടിൽ പിടിച്ചുവെച്ചെന്നും പിന്നെ നഷ്ട പരിഹാരങ്ങളും  എല്ലാം ആവശ്യപ്പെട്ട് ഒരു യമണ്ടൻ കേസ് ഭാര്യ സ്വന്തം നഗരത്തിലെ കോടതിയിയിൽ ഫയൽ ചെയ്തു. അത് പോരാതെ  അവിടത്തെ  മജിസ്ട്രേട്ട് കോടതിയിൽ ഗാർഹിക പീഡന നിയമ പ്രകാരവും  കുടുംബ കോടതീൽ മറ്റൊരു കേസും ഭാര്യ ഫയൽ ചെയ്ത് അവൾ സ്വന്തം നാട്ടിൽ സ്വസ്ഥമായി കഴിഞ്ഞ് കൂടുന്നു വല്ലപ്പോഴുമൊരിക്കൽ കേസിന് വന്ന് മുഖം കാണിച്ചെങ്കിലായി. വരാത്ത ദിവസങ്ങളിൽ പഠനത്തിലാണെന്ന് കാണിച്ച് വാദിഭാഗം വക്കീൽ അവധിക്ക് അപേക്ഷ ഫയൽ ചെയ്യും  .

 എതിർ കക്ഷികളായ ഭർതൃ മാതാപിതാക്കൾ വയസ്സാം കാലം കൊച്ച് വെളുപ്പാൻ കാലത്ത് 200 കിലോ മീറ്റർ സഞ്ചരിച്ച് വിദൂരത്തുള്ള കോടതിയിൽ പോയി വന്നു കൊണ്ടിരിക്കുന്നു. ഗൽഫിലുള്ള മകന് വേണ്ടി ഒന്ന് രണ്ട്  കേസുകളിൽ പിതാവ് പവർ ഓഫ് അറ്റോർണി( മുക്ത്യാർ) ഹാജരാക്കിയതിനാൽ അയാൾ ഗൾഫിൽ ജോലി സ്ഥലത്ത് കഴിയുകയും ചെയ്യുന്നു. പക്ഷേ കേസുകളുടെ അവധിക്ക് ഈ മാതാ പിതാക്കൾ യാത്ര ചെയ്യുമ്പോൾ അവർ അറിയാതെ തന്നെ  മരുമകളെ മനസ്സിൽ ശപിച്ച് പോവില്ലേ? അവർ ചെയ്യാത്ത  കുറ്റത്തിനായുള്ള ഈ കഷ്ടപ്പാട് അവരെ വല്ലാതെ പീഡിപ്പിക്കുന്നു. മീഡിയേഷൻ  ശ്രമങ്ങളെല്ലാം വൃഥാവിലായി. കോടതി ഓരോ മാസവും  കേസ്അവധിക്ക് വെച്ച്   മാറ്റിക്കൊണ്ടേ ഇരിക്കുന്നു. കോടതിയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് കേസുകളിൽ ഒന്ന് മാത്രമാണിത്. ഇതിലും പഴക്കമുള്ള കേസുകൾ അവിടെ തീരാൻ ഉണ്ട്. അത് തീർന്ന് കഴിഞ്ഞേ ഈ കേസെടുക്കാൻ കഴിയൂ. കേസ് വിസ്തരിച്ചാൽ തങ്ങൾക്ക് നീതി കിട്ടുമെന്ന് ആ മാതാ പിതാക്കൾക്ക് വിശ്വാസമുണ്ട്. പക്ഷേ അത് വരെ മാസം തോറുമുള്ള ഈ യാത്ര അവരെ വലക്കുന്നു. ഇതിനുള്ള പരിഹാരം ഹൈക്കോടതീൽ  ഓ.പി. ഫയൽ ചെയ്ത്  കേസ് ട്രാൻസ്ഫർ ചെയ്യുക എന്നതാണ്. പക്ഷേ  സ്ത്രീക്ക് മുൻ ഗണന നൽകുന്നതിനാൽ അതെത്രത്തൊളം വിജയിക്കുമെന്നറിയില്ല എന്ന് വക്കീൽ പറയുന്നു. കേസ് അവസാനം വരെ അവർ  യാത്ര ചെയ്ത് കഷ്ടപ്പെട്ടേ പറ്റൂ. ഇപ്രകാരം അവരെ സമ്മർദ്ദത്തിലാക്കി തന്റെ വഴിക്ക് കൊണ്ട് വരാനാണ് ആ  യുവതിയുടെ ശ്രമം.

രണ്ടാമത്തെ കേസിൽ ഭർത്താവും  അയാളുടെ പിതാവുമാണ് വില്ലന്മാർ. വർഷങ്ങളായി  ഭർത്താവ് ഭാര്യക്കും കുഞ്ഞിനും ചെലവിന് കൊടുക്കാതെ വിദേശത്ത് കഴിയുന്നു. ഭർതൃ വീട്ടുകാർ തിരിഞ്ഞ് നോക്കാത്തതിനാൽ ഭാര്യ സ്വന്തം വീട്ടിൽ അഭയം തേടി ഭർത്താവിന്റെ പിതാവ് റിമോട്ട്  കണ്ട്രോൾ വഴി മകനെ നിയന്ത്രിച്ച് വരുന്നു. വിവാഹ മോചനത്തിനും  കുട്ടിക്കും തനിക്കും ചെലവിന് കിട്ടാനും മറ്റും ഭാര്യ കൊടുത്ത കേസുകളിൽ  ഭർതൃ പിതാവ് മകന് വേണ്ടി  മുക്ത്യാർ ഫയൽ ചെയ്ത്  മകൻ കോടതിയിൽ ഹാജരാകാത്ത വിധം  ഉപായം കണ്ടെത്തി. “ നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും എന്നാണ്  മരുമകളോട് അമ്മായി അപ്പന്റെ നിലപാട്. അയാൾ നാട്ടിലെ പ്രമുഖനാണ്. കേസ്  കൊടുത്ത് അയാളുടെ മകനെ നാണം കെടുത്തി എന്നാണ് അയാളുടെ ആരോപണം.

യുവതി ചെറുപ്പമാണ്. അവൻ ഒഴിഞ്ഞ് കൊടുത്തിരുന്നെങ്കിൽ  ആ പെൺകുട്ടിയെ ആരെങ്കിലും കല്യാണം കഴിച്ച് കൊണ്ട് പോയേനെ. പട്ടി കച്ചിൽ കൂനയിൽ കയറി കിടക്കുന്ന  റൂളിംഗാണ് ഭർത്താവ് ഇവിടെ പയറ്റുന്നത്. പട്ടി    കച്ചിൽ ഒട്ടും തിന്നുകയുമില്ല  പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല. അവനോ അവളെ വേണ്ടാ, എന്നാൽ നീ ഒഴിഞ്ഞ് കൊടുക്ക്, അതൊട്ടും ചെയ്യുകയുമില്ല.

അഡ്വൊക്കേറ്റ് എത്ര കഠിനമായി ശ്രമിച്ചിട്ടും   കേസുകളുടെ ബാഹുല്യത്താൽ  യുവതിയുടെ കേസും അവധി വെച്ച് മാറി പൊകുന്നു. വർഷങ്ങൾ നീണ്ട് പോകുമ്പോൾ യുവതി എടുക്കാ ചരക്കായി മാറും. അവന് 70 വയസ്സായാലും ഏതെങ്കിലും ഒരുത്തിയെ കിട്ടുകയും ചെയ്യും.  ചെലവിന് കിട്ടാനുള്ള ഹർജിയും സാങ്കേതിക കാരണങ്ങളാൽ  നീണ്ട് പോകുന്നു. യുവതി ജീവിതത്തിന്റെ ദുരിത  പർവത്തിലാണിപ്പോഴും.

വൈകി വരുന്ന നീതി  അനീതിക്ക് തുല്യം എന്നത് ഈ രണ്ട് കേസിലും എത്ര ശരി. നിയമ നിർമ്മാതാക്കൾക്ക്  ഈ അനീതിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലേ?!!! 

No comments:

Post a Comment