Friday, February 11, 2022

കലയും മനുഷ്യത്വും

“.....വക്കീൽ വിസ്ക്കി ഉയർത്തി  ചീയേഴ്സ് പറഞ്ഞു ”പക്ഷേ ഒരു കാര്യം  സമ്മതിച്ചേ പറ്റൂ... ഒടുക്കത്തെ ചങ്കൂറ്റവാ  ഞാൻ കണ്ണിൽ കണ്ടതാ...“

വക്കീൽ കണ്ണിറുകെയടച്ച് ഒരു കവിളിറക്കി

“ആലപ്പുഴ കോടതിവരാന്തയിൽ  കണ്ട കാഴ്ചയാണൊരുത്തനെ പോലീസ് കയ്യാമം വെച്ച് കൊണ്ട് വന്നു.. ഒരു പീറ “സഹാവ്“. നമ്മടെ എസ്.ഐ. സത്യനേശൻ നാടാർ അവന്റെ അടി വയറ് നോക്കി  ഒരു താങ്ങ് താങ്ങി. കോടതിയാണെന്നൊന്നും അയാക്ക് നോട്ടവില്ലല്ലോ.. വേന്ദ്രനല്ലേ...വേന്ദ്രൻ....““

അതെങ്ങിനെ ഒന്നാന്തരം തിരുവനന്തരപുരത്ത്കാരൻ നാടാരല്ലേ...മോശമാവുമോ?...ജോർജ് പീറ്റർ ഇടക്ക് കയറി.“ സർ സി.പിയുടെ സ്വന്തം ആളല്ലേ..കമ്മ്യൂണിസ്റ്റ്കാരെന്ന് കേട്ടാൽ കലിപ്പാണയാക്ക്...“

“ങാ....വക്കീൽ മൂളി. എസ്.ഐ. സത്യനേശൻ അവന്റെ നേർക്ക് കാല് പൊക്കിയതും ഒരാൾ കൈക്ക് കേറി ഒറ്റ പിടുത്തം “  തൊട്ട് പോവരുതവനെ...ഇത് കോടതി വരാന്ത്യാണെന്ന് ഓർമ്മ വേണം എന്നൊരു താക്കീത്....സത്യനേശൻ അന്തം വിട്ട് നോക്കി നിന്ന് പോയി...സഖാവ് ക്രിഷ്ണ പിള്ള ആയിരുന്നു. തീ പാറുന്ന നോട്ടം. കയ്യിൽ മുറുകെ പിടിച്ചിരിക്കുവായിരുന്നു ക്രിഷ്ണ പിള്ള...  ഒച്ച കേട്ട് മജിസ്ട്രേട്ട് പുറത്തേക്കിറങ്ങി വന്നു...................‘

 കെ.വി. മോഹൻ കുമാറിന്റെ  “ഉഷ്ണ രാശി “  പേജ് നമ്പർ  127----128---

ആ സത്യനേശൻ നാടാരെന്ന എസ്.ഐ. പിൽക്കാലത്ത്  സത്യനെന്ന മലയാളം സിനിമാ നടനായി. തൊഴിലാളി നേതാവായും കമ്മ്യൂണിസ്റ്റ് നേതാവായും തകർത്തഭിനയിച്ചു.  അഭിനയമല്ലല്ലോ യഥാർത്ഥ ജീവിതം. എസ്.ഐ. ആയിരുന്നപ്പോൾ  അദ്ദേഹം  കയ്യിൽ കിട്ടിയ കമ്മ്യൂണിസ്റ്റുകളെ ഇടിച്ച് കലക്കി പത ചാടിച്ചു.  പിൽക്കാലത്തു സിനിമായിൽ അഭിനയിച്ചപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവം ഇത് തന്നെയായിരുന്നു.  മലയാളം സിനിമാകളിൽ പ്രത്യേകിച്ച് വടക്കൻ  പാട്ട് വീരനായി പലപ്പോഴും  ഉദയാ സ്റ്റുഡിയോയിൽ വരുന്ന സത്യനെ കാണാൻ ഞങ്ങൾ കുട്ടികൾ ക്ളാസ്സ് കട്ട് ചെയ്തു പോകുമായിരുന്നു. ആൾക്കൂട്ടം കാണുമ്പോൾ കക്ഷിക്ക് കലി കയറും..പിന്നെ ശ്രേഷ്ഠ ഭാഷയിലേ സംസാരിക്കൂ.....മോനേ“ എന്നേ വിളിക്കൂ, മോന്റെ മുമ്പിൽ മറ്റൊരു വാക്കും ചേർക്കും.

മഹാ നടനെ ഇകഴ്താനല്ല എന്റെ കുറിപ്പുകൾ.  കലാകാരൻ  മനുഷ്യത്വം ഉള്ളവനും ജന്മനാ തന്നെ  ദയാലുവുമായിരിക്കും എന്നാണ് വെയ്പ്പ്. പക്ഷേ കല വേറെ കയ്യിലിരിപ്പ് വേറെ എന്നാണ്  കാലം തെളിയിച്ചിട്ടുള്ളത്. ഇന്നും അത് തന്നെ ആണായാലും പെണ്ണായാലും  കല കൊണ്ടും  മനുഷ്യത്വം നേടാത്ത എത്രയോ പേർ നമുക്ക് നാല് ചുറ്റും  ഉണ്ട്. പക്ഷേ കല അവന്റെ അല്ലെങ്കിൽ അവളുടെ എല്ലാ  കുനുഷ്ഠുകളും  മറയ്ക്കപ്പെടും. അവൻ എത്ര പെണ്ണ് കെട്ടിയാലും കുഴപ്പമില്ല, എത്ര പെണ്ണീനെ നശിപ്പിച്ചാലും കുഴപ്പമില്ല. ആരോടെങ്കിലും വിശ്വാസ വഞ്ചന നടത്തിയാലും കുഴപ്പമില്ല.  കലാകാരൻ എന്ന പേര് അവന് തുണയേകും. ഇതാണ് അന്നുമിന്നും  നാട്ടിൽകണ്ട് വരുന്നത്, ഒരു മാറ്റവുമില്ലാതെ......

No comments:

Post a Comment