Sunday, June 20, 2021

വറീതെന്ന പെമ്പിള റീ പോസ്റ്റ്

മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ  അവരുടെ വിദ്യാഭ്യാസ കാലത്ത് നടന്ന അടി പിടി ഇപ്പോൾ വെളിപ്പെടുത്തി   പത്രങ്ങളിലൂടെ കടി പിടി കൂടുന്നത് വായിച്ചപ്പോൾ പണ്ട് പള്ളിക്കൂടത്തിൽ വെച്ചുണ്ടായ  ഈയുള്ളവന്റെ  ഒരു അനുഭവം ഓർമ്മ വന്നു. അത് 2016 ജനുവരിയിലെ  എന്റെ ബ്ളോഗിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും  മുഖ പുസ്തകത്തിലും ഇപ്പോൾ പോസ്റ്റ് ചെയ്യുന്നു

                                         hursday, January 21, 2016

                                       വറീതെന്ന പെമ്പിള

 വറീത്  തേഡ് ഫോമിൽ ( ഇന്നത്തെ ഏഴാം ക്ലാസ്) എന്റെ സഹപാഠിയായിരുന്നു. വെളുത്ത മുഖവും  ചുരുളൻ മുടിയും കൂട്ടത്തിൽ ഒരു സ്ത്രൈണ ഭാവവും  വറീതിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നല്ലോ. പെമ്പിള  എന്ന കളി പേരിലായിരുന്നു വറീത്  അറിയപ്പെട്ടിരുന്നത്.അവന്റെ നടപ്പ് അങ്ങിനെയായിരുന്നു.

 സ്ഥാനത്തും അസ്ഥാനത്തും പെമ്പിള എന്ന് വിളിച്ച്  ഞാൻ അവനെ മക്കാറാക്കി. ഉച്ച ഭക്ഷണത്തിന് പത്ത്  പൈസക്ക് രണ്ടെണ്ണം കിട്ടുന്ന ഗോതമ്പ് ഉണ്ടയാലാണ് പശി അടക്കിയിരുന്നതെങ്കിലും കുസൃതി കാട്ടുന്നതിൽ ഒട്ടും പുറകില്ലായിരുന്നു ഞാൻ

എവിടെയും ആരെയും കളിയാക്കുക, മെലിഞ്ഞ ശരീര പ്രകൃതമായിരുന്നിട്ട് പോലും പെൺ കുട്ടികളുടെ മുമ്പിൽ ഷൈൻ ചെയ്യുക, ക്ലാസിൽ കാണിക്കാവുന്നതിന്റെ പരമാവധി വിളച്ചിൽ കാട്ടി ആളാകുക  ഇതെല്ലാം എന്റെ നിത്യ അഭ്യാസമായിരുന്നു.  മറ്റ് വിദ്യാർത്ഥികളുടെ പരാതി എന്നെ സംബന്ധിച്ച് അദ്ധ്യാപകരുടെ മുമ്പിൽ   എത്തുമ്പോൾ എല്ലാ വിഷയത്തിലും പ്രത്യേകിച്ച് കണക്കിലും സയൻസിലും  ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയിരുന്ന എന്നെ അദ്ധ്യാപകർ ഒഴിഞ്ഞ് വിട്ടിരുന്നത്  എന്റെ അഹങ്കാരം വർദ്ധിപ്പിച്ചു.
ഒരു ദിവസം ഉച്ച ഭക്ഷണത്തിന് പതിവ് രണ്ട് ഉണ്ടയും പച്ച വെള്ളവും തട്ടിയതിന് ശേഷം ഇന്ന് ആരാണ്  എന്റെ ഇര എന്ന് നോക്കി നിൽക്കുമ്പോഴാണ്  വറീതിന്റെ വരവ്.

" എന്താണെടാ പെമ്പിളേ,  എവിടെ പോണെന്റെ പെമ്പിളേ? " ഞാൻ വറീതിനെ കളിയാക്കി.

ഒന്നും മിണ്ടാതെ വറീത് ഒഴിഞ്ഞ് കിടന്ന ക്ലാസ് മുറിയിലേക്ക് കയറി.  കൂടെ  ഞാനും കയറി. വറീത്  സാവകാശം തിരിഞ്ഞ് നിന്ന് എന്റെ രണ്ട്  കയ്യും  അവന്റെ ഇടത് കയ്യാൽ  പിടിച്ച് അവന്റെ വലത് കൈ കൊണ്ട്  എന്റെ വയറ്റിൽ ഭും  ഭും  ഭും  എന്ന് രണ്ട് മൂന്ന് ഇടി  പാസ്സാക്കി.

 "ഹെന്റെ പടച്ചോനേ!  എന്ന് നിലവിളിച്ച്  ഞാൻ കുനിഞ്ഞിരുന്ന് പോയി.  ഒന്നും സംഭവിക്കാത്തത്  പോലെ വറീത് “പുസ്ക്“ എന്ന മട്ടിൽ കടന്ന് പോയി. ഞാൻ ഉച്ചക്ക് കഴിച്ചിരുന്ന ഗോതമ്പ് ഉണ്ട ആവിയായത് പോലെ തോന്നി.  പ്രയാസപ്പെട്ട് എഴുന്നേറ്റ് നിന്ന നിന്ന ഞാൻ   വാതിൽക്കൽ  നിൽക്കുന്ന വറീതിനെ കണ്ടു. അവൻ ചൂണ്ട്  വിരൽ  എന്റെ നേരെ നോക്കി  താക്കീത്  മട്ടിൽ വിറപ്പിച്ച്  കാണിക്കുകയാണ്. അതായത്  മേലിൽ  അവനെ കളിയാക്കുകയാണെങ്കിൽ........ എന്നായിരുന്നു  ആ ഭാവത്തിന്റെ പൊരുൾ.
 
ആ വർഷം തീരുന്നത്  വരെ വറീതിന്റെ മുമ്പിൽ നിന്നും  ഞാൻ ഒഴിഞ്ഞ് മാറി  നടന്നു. മറ്റുള്ളവരെ പരിഹസിക്കുന്നതും നിർത്തി. വളരെ മര്യാദക്കാരനായി മാറി പോയിരുന്നു ഞാൻ

 ഇന്ന്  വറീത്  എവിടെയാണാവോ? ഈ പോസ്റ്റ് അവൻ കാണുമോ?  ആർക്കറിയാം.
 
അണ്ണാച്ചി ശൊല്ലണത്  രൊമ്പ കറക്റ്റ് തമ്പീ.... "അടിയോളം  അണ്ണൻ  തമ്പി  ഉതകാത്....."

 

No comments:

Post a Comment