Saturday, January 30, 2021

വിലക്കയറ്റം....

 കോവിഡ് പൂർവ കാലത്ത്  ഞങ്ങളുടെ പ്രദേശത്ത്  ഒരു ഉഴുന്ന് വടക്ക് ഏഴ് രൂപാ വിലയായിരുന്നു. അത്യാവശ്യത്തിന് ഒരു മാങ്ങാ എറിഞ്ഞിടാനുള്ള വലിപ്പവും ഘനവും ആ വടക്കുണ്ടായിരുന്നു. ഇപ്പോൾ ആ വടക്ക് എട്ട് രൂപാ ആയി വില. പക്ഷേ വടയുടെ ദ്വാരം വലുതാവുകയും പരിസര പ്രദേശം ശോഷിക്കുകയും ഒരു കുരുവിയെ പോലും എറിയാനുള്ള ഘനം ഇല്ലാതാവുകയും ചെയ്തു. അന്വേഷണത്തിൽ കടക്കാരൻ തന്ന മറുപടി..“കോവിഡല്ലായിരുന്നോ സാറേ..കുറേ കാലം...അന്ന് വേലയും കൂലിയുമൊന്നുമില്ലായിരുന്നല്ലോ“... ശരിയാണല്ലോ അയാൾ പറയുന്നത്. നമുക്കൊന്നും മറുപടി നൽകാനില്ല.

ആട്ടോ കൂലി  മിനിമം 25 രൂപാ ബഹുമാനപ്പെട്ട സർക്കാർ നിശ്ചയിച്ച കൂലിയാണ്. പക്ഷേ ആട്ടോക്കാരൻ  30 കൊടുത്താൽ 5 തിരികെ തരില്ല. ബാക്കി ചോദിച്ച് അവന്റെ മുഖത്തേക്ക് നോക്കിയാൽ കത്തിക്കാളുന്ന കണ്ണുകളോടെ അവൻ തിരിച്ച് ചോദിക്കും, “ഈ നാട്ടിലൊന്നും അല്ലായിരുന്നോ സാറേ കുറച്ച് കാലമായിട്ട്...നാട്ടിൽ കോവിഡായിരുന്നു, ഞങ്ങൾ വേലേം കൂലിയുമൊന്നുമില്ലാതെ  ലോക് ഡൗണിലായിരുന്നു...“ ശരിയാണല്ലോ, ആട്ടോ മൊതലാളീ സമ്മതിച്ചു....

അങ്ങിനെ എല്ലായിടത്തും അവരുടെ മേഖലകളിൽ വില കൂട്ടി. ആർക്കും വേണ്ടാതെ കിടന്ന അമരക്കാ‍ാക്ക് പോലും പച്ചക്കറിക്കടക്കാരൻ വില കൂട്ടി . ചായക്ക് രണ്ട് രൂപായാണ് വർദ്ധിപ്പിച്ചതെന്നറിഞ്ഞു. ഭാഗ്യത്തിന്  ഈയുള്ളവന് ചായയും കാപ്പിയും കുടിക്കുന്ന സ്വഭാവമില്ലാത്തതിനാൽ രക്ഷപെട്ടു.

പോസ്റ്റ് വായിച്ചിട്ട് ദാ വരുന്നു ചോദ്യം“ വടക്ക് ഓരോ ദിവസവും എണ്ണ വില കൂട്ടുന്നതിന് പരാതിയൊന്നുമില്ലേ? 

ഉണ്ടല്ലോ അതിനും പരാതി...എന്ത് ചെയ്യാൻ...ആരെങ്കിലും സമരം നയിക്കാൻ വേണ്ടേ? ഒന്നുമില്ലേലും  ആ ടാക്സ് എങ്കിലും വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ അത്രയും കുറവ് വന്നേനെ...

എന്താ ചോദിച്ചത്? സ്നേഹിതാ....കിറ്റ് കിട്ടുന്നില്ലേ എന്നോ?  അയ്യോ അതെല്ലാം കിട്ടുന്നുണ്ടേയ്...ദോഷം പറയരുതല്ലോ, കിറ്റ് ഇത്രയും നൽകിയിട്ടും പലചരക്ക് കടക്കാരൻ  അത് കണ്ട ഭാവവുമില്ല. സംശയം ഉള്ളവർ രണ്ട് മാസത്തിന് മുമ്പുള്ള പലചരക്ക് കടയിലെ സാധനങ്ങൾ വാങ്ങിയിരുന്ന ലിസ്റ്റും അതിലെ തുകയും ഇപ്പോൾ ഈ മാസത്തിൽ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റും ഒന്ന് നോക്കിയാൽ  ഈ പറയുന്നത് ബോദ്ധപ്പെടും.

ഭരണ തുടർച്ചക്ക് ഭരണ പാർട്ടിയും  എങ്ങിനെയും കയറി പറ്റാൻ പ്രതിപക്ഷവും തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണെന്ന് കച്ചവടക്കാർക്ക് അറിയാം .  ആരും പരിശോധിക്കാനോ സമരത്തിനോ ഒന്നുംവരില്ലാ എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. പിന്നേയ്! കൊക്ക് എത്ര കുളം കണ്ടു, കുളമെത്ര കൊക്കിനെ കണ്ടൂ....

ഇന്ന് കടക്കാരൻ ചോദിച്ചു, ആഹാ...ശമ്പളം കൂട്ടിയല്ലോ സാറേ.... എന്ന്.......  തുലച്ചു, അയാൾ കത്തി മൂർചയാക്കി വെച്ചിരിക്കുകയാണ് അടുത്ത അറുപ്പിന്....

No comments:

Post a Comment