Tuesday, September 11, 2018

നിയമം ദുരുപയോഗം ചെയ്യൽ

നിയമം മനുഷ്യന് വേണ്ടിയാണ് നിർമ്മിക്കപ്പെട്ടത്. മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. അത് കൊണ്ട് തന്നെ മനുഷ്യന് ഉപകാരപ്പെടത്തക്ക വിധം  നിയമം വ്യാഖ്യാനിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം.  എങ്ങിനെ  നിയമം കൊണ്ട് മനുഷ്യനെ ഉപദ്രവിക്കാൻ സാധിക്കുമെന്ന്  പരീക്ഷിക്കാൻ നിയമം  സൃഷ്ടിക്കുന്നതിന്റെ പേര്  ജനദ്രോഹം എന്നാണ്.

രവന്യൂ വരുമാനം വർദ്ധിപ്പിക്കാൻ  സർക്കാർ കണ്ടെത്തിയ നിയമമാണ് ഒറ്റത്തവണ  കെട്ടിട നികുതി. ഒരു നിശ്ചിത അളവിനു മേലുള്ള  കെട്ടിടത്തിന് ഒരിക്കൽ മാത്രം നികുതി നൽകണം. അതിന്റെ നടപടി ആരംഭിക്കുന്നത് വില്ലേജ് ആഫീസിൽ നിന്നുമാണ്. വില്ലേജ് ആഫീസ് ജീവനക്കാരൻ  നമ്മുടെ വീട് നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം സ്ഥലത്തെത്തി  വീട് അളന്ന്  നിശ്ചിത നികുതി ചുമത്തുന്നു.  ഈ നികുതി അടച്ച്  രസീത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷനിൽ  ഹാജരാക്കിയാലേ അവിടെ നിന്നും  പൂർത്തിയാക്കിയ  വീടിന് സർട്ടിഫിക്കറ്റും വീട്ടു നംബറും ലഭിക്കൂ.

പക്ഷേ 250 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീട്ന് വില്ലേജ് ആഫീസ് പരിശോധനക്ക് ശേഷം   താലൂക്ക് ഓഫീസിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ വന്ന് വീണ്ടും അളന്ന് പരിശോധിക്കണം. വില്ലേജ് ആഫീസർ  ആദ്യ അളവിൽ എന്തെങ്കിലും കുരുത്തക്കേടുകൾ കാണിച്ചിട്ടുണ്ടെങ്കിലോ? അളവ് ശരിയാണോ എന്ന് ഡെപ്പിടി പരിശോധിച്ച് കഴിഞ്ഞേ സർട്ടിഫിക്കറ്റ് ലഭിക്കൂ.

ഇവിടെയാണ് നിയമം ഉപദ്രവമാകുന്നത്. 250 സ്ക്വയർ മീറ്ററിന് മുകളിൽ   മേലുദ്യോഗസ്ഥൻ പരിശോധിച്ചാലേ ശരിയാകൂ എങ്കിൽ  ആദ്യമേ  അതങ്ങ് ചെയ്തൂടേ? പിന്നെന്തിന് ആദ്യം വില്ലേജാഫീസറുടെ വഴിപാട് വെടി?

ഒരു സാധാരണക്കാരൻ   അവന്റെ 7 ദിവസമെങ്കിലും വില്ലേജ് ആഫീസിൽ കയറി ഇറങ്ങിയാലേ    വില്ലേജ്  മുതലാളി  അളവ് കോലുമായി വരുകയുള്ളൂ. അതിന് ശേഷം ഡെപ്പിടി വരണമെങ്കിൽ കുറഞ്ഞത് 10 ദിവസം താലൂക്ക് ഓഫീസ് കയറി ഇറങ്ങാൻ  വേണ്ടി വരും.

ഈ നിയമം ലഘൂകരിച്ച്  ആദ്യമെ തന്നെ 250 ന് മുകളിൽ ഡെപ്പിടി എന്ന് തീരുമാനിച്ചൂടേ? കുറഞ്ഞത് 7 ദിവസം സമയം    പൗരന്റെ പോക്കറ്റിൽ കിടക്കുമല്ലോ.

ഇവിടെ മനുഷ്യന് വേണ്ടി നിയമം സൃഷ്ടിച്ചതല്ല,  നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷ്ടിക്കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ  ഈ നടപടിക്രമം ജനദ്രോഹവുമാണ്.

No comments:

Post a Comment