Sunday, March 31, 2024

മനസ്സിനെ ദുഷിപ്പിക്കുന്ന വിഷങ്ങൾ

 ഇത് നടന്ന സംഭവമാണ്.  ആട് ജീവിതം സംബന്ധിച്ച് ഫെയ്സ് ബുക്കിൽ പ്രത്യക്ഷ പ്പെട്ട  പ്രതികരണങ്ങളാണ്.ഇപ്പോൾ ഇത് കുറിക്കുന്നതിന് കാരണം.  അത് എന്തെന്ന് അവസാനം പറയാം.

എന്റെ വീടിന് സമീപം പരിചയക്കാരായ  കുടുംബത്തിൽ നിന്നുംഒരു യുവാവ്---അയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട്--- ഗൾഫിൽ പോയി. കുറേ കാലത്തേക്ക് കത്തുകളും ഫോൺ വിളികളും മറ്റും വന്നിരുന്നു. പിന്നെ പെട്ടൊന്ന് ഒരു ദിവസം അതെല്ലാം നിലച്ചു. ആളെ പറ്റിയുള്ള അന്വേഷണം ശരിക്കും നടന്നു. യാതൊരു ഫലവുമില്ല. പരിചയക്കാർ തകൃതിയായി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ട് കിട്ടാനായില്ല. കണ്ണീരും കയ്യുമായി വർഷങ്ങൾ  കഴിഞ്ഞ് പോയി. എന്നെങ്കിലും അയാളെ പറ്റി നല്ല വാർത്ത വരുമെന്ന ശുഭ പ്രതീക്ഷയുമായി കഴിയുമ്പോൾ ഇടി തീ പോലെ ആ വാർത്തയെത്തി.

ഗൾഫിൽ ഒരു തോട്ടത്തിന് സമീപം  നിർമ്മാണ പ്രവർത്തങ്ങൾക്കായി കുഴി എടുക്കുമ്പോൾ മൂന്ന് നാല് അസ്ഥി കൂടങ്ങൾ കണ്ടെത്തി അധികാരികൾ ഇടപെട്ട സംഭവമാണത്. ശരീരം മണ്ണോട് മണ്ണ് അലിഞ്ഞ് ചേർന്നെങ്കിലും  ഐ.ഡി. കാർഡ് മണ്ണിൽ അലിഞ്ഞിരുന്നില്ല. ആ കാർഡുകൾ അവിടെ നടന്ന ദുരന്ത കഥ പുറത്ത് കൊണ്ട് വന്നു. പാവപ്പെട്ട ആ  നിരപരാധികൾ കൊല്ലപ്പെട്ട സംഭവം അങ്ങിനെ ലോകം അറിഞ്ഞു, കുടുംബം അറിഞ്ഞു. ആ കുടുംബത്തിന്റെ വേദന എത്ര മാത്രം  ആഴത്തിലുള്ളതായിരിക്കുമെന്നത്  സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല.

മെച്ചപ്പെട്ട ജീവിതത്തിനായി വിമാനം കയറുമ്പോൾ ഇപ്രകാരം ദാരുണമായി കൊല്ലപ്പെടും എന്നൊന്നും ആരും കരുതുന്നില്ലല്ലോ. നാടിനേക്കാളും മെച്ചപ്പെട്ട വേതനവും സുഖ സൗകര്യങ്ങളും ലഭിക്കുമെന്ന് മുമ്പേ പറന്ന് അവിടെ ചേക്കേറിയവർ  നമ്മളെ കാണിച്ച് തന്നത് കൊണ്ടാണല്ലോ കേരളത്തിൽ നിന്നുമാത്രമല്ല, തമിഴനും തെലുങ്കനും ബീഹാറിയും  പിന്നെ ഫിലിപ്പൈനിയും സിലോൺകാരനും എല്ലാവരും അവിടെക്ക് തത്രപ്പെട്ട് പാഞ്ഞ് പൊയ്ക്കൊണ്ടിരുന്നത്. സ്വന്തം നാട്ടിൽ തൊഴിലും മെച്ചപ്പെട്ട വേതനവും കരഗതമാകുമായിരുന്നെങ്കിൽ  മരുഭൂമിയുടെ ചുട്ടു പൊള്ളുന്ന ഉഷ്ണക്കാറ്റേൾക്കാനും അറബിയുടെ ശകാരം കേൾക്കാനും ഉറ്റവരെ പിരിഞ്ഞ് ജീവിക്കാനും ആരും മുതിരാറില്ലല്ലോ. 

അവിടെ ചെന്നെത്തിയവരിൽ  ചിലർ നല്ലവണ്ണം വാരിക്കൂട്ടി, ചിലർ മിതമായി സമ്പാദിച്ചു മറ്റ് ചിലർ ഒന്നും നേടാനാകാതെയും ദുരന്തങ്ങളുടെ ഇരയാകാനും വിധിക്കപ്പെട്ടവരായി.

എന്തായാലും ഈ ഗൾഫ് യാത്രകൾ ഹേതുവാൽ നാട്ടിലാകമാനം ഒരു മാറ്റം സംഭവിച്ചു എന്നത് തർക്കമില്ലാത്ത വസ്തുതയായി. വിദേശ നാണയം കോടിക്കണക്കിന് നാട്ടിലേക്ക് ഒഴുകി. ഓല മേഞ്ഞ കൂരകൾ കണി കാണാനില്ലാതായി, കോൺക്രീറ്റ് വനങ്ങൾ എങ്ങും രൂപാന്തരപ്പെട്ടു. അമേരീക്കയ്ക്ക് തുല്യം  ജീവിത സൗകര്യം നാട്ടിലുണ്ടായി. മാറിയും തിരിഞ്ഞും നാട് ഭരിച്ചവരുടെ പ്ളാനിംഗ് കൊണ്ട് മാത്രമല്ല ഗൾഫ് കാരന്റെ നടുവ് ഒടിഞ്ഞ് ഉണ്ടാക്കിയ വിദേശ നാണയവും  അതിന് കാരണമായി എന്നത് പകൽ പോലെ  സത്യമായ വസ്തുതയാണ്. ശോഭനമായ ഈ മാറ്റത്തിന് അടിസ്ഥാനമേകാൻ ഇവിടെന്ന് പോയ ഓരോരുത്തരും  അതിൽ  ആദ്യം കുറിച്ച മരണപ്പെട്ട  യുവാവും ആട് ജീവിതം നജീബെന്ന ഷുക്കൂറും ഉൾപ്പടെ എല്ലാ പ്രവാസികളും ഭാഗഭാക്കാണെന്നുള്ളത് അനിഷേധ്യമായ വസ്തുത തന്നെയാണ്.

ഇതിത്രയും ഇവിടെ കുറിച്ചത് ഇപ്പോൾ ഫെയ്സ് ബുക്കിൽ പരന്നൊഴുകുന്ന ഒരു മാന്യ സഹോദരിയുടെ  വാക്കുകളാണ്. മൃഗ ഭോഗവും  അത്  നജീബ് ഉൾപ്പെട്ട മതസ്ഥരുടെ  സ്ഥിരം സ്വാഭവുമാണെന്ന പുലമ്പലും അവിടെ നിൽക്കട്ടെ . അങ്ങിനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും അത് നോവലിസ്റ്റിന്റെ ഭാവന മാത്രമാണെന്നു നജീബ് നിഷേധിച്ചിട്ടും സിനിമയിൽ അങ്ങിനെ ഒരു രംഗം തന്നെയില്ലെന്ന് സിനിമാ കണ്ടവരും അതിന്റെ നിർമ്മാതാക്കളും പലവുരു ആവർത്തിച്ചിട്ടും പ്രിയ സഹോദരിക്ക് വിശ്വാസം വരുന്നില്ല.  അവർ വിശ്വസിക്കുന്ന,  ഉൾക്കൊള്ളുന്ന പാർട്ടിയുടെ  നയ പരിപാടിയിൽ ഒരു പ്രത്യേക മതത്തിൽ പെട്ടവരെ  അവഹേളിക്കുകയും ഇകഴ്ത്തുകയും ചെയ്തേ മതിയാകൂ എന്നത് അവരുടെ നയമായിരിക്കാമെന്ന് അവരെ പിൻ തുണക്കുന്നവരുടെ കമന്റുകൾ വെളിപ്പെടുത്തുന്നുണ്ട്.

ഒരു കാര്യം അവരെല്ലാം മറന്നു. ഒരു പ്രത്യേക മതസ്ഥർ മാത്രമല്ല എല്ലാ മതക്കാരും ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ അതല്ല പ്രശ്നം ഗൾഫ് ഭരണാധികാരികളെയും തൊഴിൽ ദാതാക്കളെയും  അവരുടെ സംസ്കാരത്തെയും  ഇകഴ്ത്തി പച്ചക്കള്ളങ്ങൾ ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുമ്പോൾ  ഗൾഫിൽ നിന്നും ഒഴുകി വന്ന വിദേശ നാണയത്തിന് തടയിടാനാണോ ഈ പടക്കം പൊട്ടിക്കൽ എന്ന് ശങ്കിച്ച് പോകുന്നു.    അവിടെ പോയി ജോലി ചെയ്യുന്ന എല്ലാവരെയും മാന്യ സഹോദരി ആക്ഷേപിക്കുന്നുണ്ട് 1000 രൂപാ ഇവിടെ കൂലി കിട്ടുമ്പോൾ അവിടെ പോയി അടിമ പണി ചെയ്ത് 800 രൂപാ വാങ്ങുന്നു അറബിയെ ഭയന്നുള്ള ഈ ജോലിയാണ് അടിമ പണി എന്നാണ്  ശ്രീമതിയുടെ പിച്ചും പേയും പറച്ചിലുകൾ.

ആട് ജീവിതം ഒരു പ്രത്യേക മതസ്ഥന്റെയും ഗൾഫ് രാഷ്ട്രങ്ങളുടെയും കഥ ആയതിനാലാണ് ഈ ഹാലിളക്കം.

എന്റെ പ്രിയ സഹോദരീ നിങ്ങളുടെ അരിശം ആ സമുദായക്കാരോട് മതിയാകും വരെ ആയിക്കൊള്ളൂ, പക്ഷേ ആ മരുഭൂമിയിൽ പോയി ചോര നീരാക്കിയും അതിനിടയിൽ കൊല്ലപ്പെടുകയും ആട് ജീവിതം നയിക്കുകയും ചെയ്ത എല്ലാ മതസ്ഥരും  ഉൾപ്പടെയുമുള്ള   പാവപ്പെട്ട പ്രവാസികളുടെ പള്ളക്ക് നിങ്ങളുടെ മലീമസമായ നാവ് കൊണ്ടുള്ള കൊച്ച് പിച്ചാത്തി കുത്തി കയറ്റരുത് എന്നൊരപേക്ഷയുണ്ട്...പ്ളീസ്....

No comments:

Post a Comment