Sunday, September 17, 2023

കൊച്ചി മട്ടാഞ്ചേരിയിലെ....

 കൊച്ചി മട്ടാഞ്ചേരിയിലെ

കൊച്ച് കോണിൽ നിന്ന്

പൊന്നു മോനാം സൈതുവിന്റെ

ഉമ്മയാണ് ഞാനേ....

പഴയ മാപ്പിള പാട്ടിന്റെ ഈണത്തിൽ  ഈ വരികൾ പണ്ടൊരു ഇലക്ഷൻ സമയത്ത് ആലപ്പുഴയിലും കൊച്ചിയിലും  കമ്മ്യൂണിസ്റ്റുകാർ  പാടി നടന്നു.

ഞാൻ അന്ന് വളരെ കുഞ്ഞാണ്. എങ്കിലും  ആ പാട്ടിന്റെ കരളലിയിക്കുന്ന ഈ ണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ഉമ്മാ പാടുന്ന പാട്ടായാണ് ആ ശോക ഗാനം അന്ന് അവതരിപ്പിച്ചിരുന്നത്. മുതിർന്ന ആരോടോ ചോദിച്ചപ്പോൾ  ഒരു ഉമ്മായുടെ  മകനായ സെയ്തു എന്നൊരു പയ്യനെ പോലീസ് വെടി വെച്ചു കൊന്നു എന്നും മട്ടാഞ്ചേരിയിലാണ്`ആ സംഭവം നടന്നത് എന്നും പറഞ്ഞ് തന്നു. പോലീസുകാരെ ഒട്ടും തന്നെ ഇഷ്ടമില്ലാത്ത എനിക്ക് ഇതു കൂടി കേട്ടപ്പോൾ ഒന്നു കൂടി പക തോന്നി.. തുടർന്ന് ഞങ്ങളുടെ വീടിന് സമീപമുള്ള  മൈതാനത്ത് അരിവാൾ ചുറ്റിക  കൊത്തിയ തകര പാട്ടക്കുള്ളിൽ റാന്തൽ വിളക്ക് കത്തിച്ച് മുള നാട്ടി സ്ഥാപിക്കുന്നതിൽ തൊഴിലാളികൾ പങ്കെടുത്തപ്പോൾ കുഞ്ഞായ ഞാനും  ദിവസവും  പങ്കെടുത്തു. ആ ഉമ്മായുടെ കരച്ചിൽ അത്രത്തോളം മനസ്സിനെ സ്പർശിച്ചിരുന്നുവല്ലോ.

അന്ന് കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി ടിവി. തോമസ് ആയിരുന്നെന്നാണ് ഓർമ്മ. എതിർ സ്ഥാനാർത്ഥി ആരാണെന്ന് ഓർമ്മിക്കുന്നില്ല.1956ലോ 1957ലോ ആണ് തെരഞ്ഞെടുപ്പെന്ന് തോന്നുന്നു.

പിൽക്കാലത്ത്  കുഞ്ഞ് നാളിൽ കേട്ട ഈ പാട്ടിന്റെ ഉൽഭവം തപ്പി നടന്നപ്പോൾ  സംഭവം ചുരുൾ നിവർന്നു വന്നു.

കൊച്ചിയിൽ നടന്ന ചാപ്പ സമരത്തോടനുബന്ധിച്ച്   പോലീസ് നടത്തിയ നര നായാട്ടിൽ മരിച്ച സെയ്തുവിനെ സംബന്ധിച്ചായിരുന്നു ആ പാട്ട്. 1953 സെപ്റ്റംബർ 15 തീയതിയിലായിരുന്നു ആ വെടി വെപ്പ്.

രാവിലെ ജോലിക്ക് തയാറായി വരുന്ന അനേകം തൊഴിലാളികളിൽ കുറച്ച് പേർക്ക് മാത്രമേ തൊഴിൽ ലഭിക്കുകയുള്ളൂ. പട്ടിണി താണ്ഡവമാടുന്ന ആ കാലത്ത്  തൊഴിൽ കിട്ടിയാലേ വീട്ടിൽ അടുപ്പ് പുകയുള്ളൂ. അത് കൊണ്ട് എല്ലാ തൊഴിലാളികളും രാവിലെ മുതൽ തന്നെ പോർട്ടിൽ ഹാജരാകും. കോണ്ട്രാക്ടറന്മാരുടെ  ആൾക്കാർ തൊഴിലാളികളുടെ കൂട്ടത്തിന് നേരെ ചാപ്പ (ടോക്കൺ) എറിയും. പിന്നെ ഒരു പൊരിഞ്ഞ ഉന്തും തള്ളും നടക്കും ചാപ്പ കിട്ടിയവർക്ക് ജോലി അല്ലാത്തവർക്ക് വീട്ടിൽ പോകാം.

ഈ പരിപാടിക്കെതിരെ യൂണിയനുകൾ സമരത്തിലായി, തുടർന്നാണ് വെടി വെപ്പ് ഉണ്ടായത്. ആ വെടി വെപ്പിൽ സെയ്തു, സെയ്താലി, ആന്റണി എന്നീ തൊഴിലാളികൾ മരിച്ച് വീണു. സെയ്തുവിന്റെ മാതാവ് പാടുന്നതായുള്ള ഈരടികൾ ആരോചമച്ച് തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ആലപിച്ചിരുന്നു.

കാലം ഓടി പോയി. മിനഞ്ഞാന്ന് സെപ്റ്റംബർ 15 ആയിരുന്നു. സെയ്തു മരിച്ച് 70 വർഷം  കഴിഞ്ഞു.

 എന്നാലും കൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ മനസ്സിൽ ഈ ചാപ്പ സമരവും സെപ്റ്റംബർ 15ലെ  വെടി വെപ്പും നിലനിൽക്കും. കാരണം ഇപ്പോൾ അവർ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചാപ്പ സമരത്തെ തുടർന്ന്  ലഭിച്ചതാണല്ലോ.

No comments:

Post a Comment