Wednesday, January 11, 2023

കടന്ന് പോയ ഭീകര ദിനങ്ങൾ

 കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ഞാൻ നിർബന്ധമായും  മൂക്കും വായും മറയുന്ന വിധത്തിൽ മുഖ പട്ട ധരിക്കണമായിരുന്നു. പുറത്ത് പോകുമ്പോഴുംവരുമ്പോഴും അണു നാശിനി ഉപയോഗിച്ച് എന്റെ കൈകൾ കഴുകണമായിരുന്നു. അതും യ്ഥേഷ്ടം എനിക്കു പോകാനും വരാനും സർക്കാർ അനുവാദം തന്നിരുന്നില്ല. വിവാഹ ചടങ്ങ്കൾക്കൊന്നും എന്റെ സാന്നിദ്ധ്യം അറിയിക്കാൻ കഴിഞ്ഞിരുന്നില്ല.. ആ ചടങ്ങുകൾക്ക് പങ്കെടുക്കുന്നവരുടെ എണ്ണത്തിന് നിയന്ത്രണം ഉണ്ടായിരുന്നല്ലോ. ഉൽസവങ്ങളും ആഘോഷങ്ങളും നിർത്തി വെയ്പ്പിച്ചു.  ആരാധനാ‍ാലയങ്ങൾ ശൂന്യമായി. നിരത്തുകളിൽ ആളൊഴിഞ്ഞു. വൈകുന്നേരങ്ങളിലെ വെടി പറച്ചിൽ അവസാനിച്ചു. വിമാനങ്ങൾ ആകാശത്ത് പറക്കാതിരിക്കുകയും പാളങ്ങളിൽ ട്രൈനുകൾ  ചൂളം വിളിക്കാതിരിക്കുകയും ചെയ്തപ്പോൾ ബസ്സുകൾ കട്ടപ്പുറത്ത് വിശ്രമത്തിലായി. വിദ്യാലയങ്ങളിലെ അദ്ധ്യാപകർ  ഓൺലൈനിൽ മുഖം കാണിച്ച് പഠനം നടത്തിയപ്പോൾ      കുട്ടികൾക്ക് നിഷിദ്ധമാക്കി വെച്ചിരുന്ന മൊബൈലുകൾ ആ  കുട്ടികൾക്ക്  തന്നെ മാതാപിതാക്കൾ  എടുത്ത് കൊടുക്കേണ്ടി വന്നു. സിനിമാ കൊട്ടകകളിലെ  കസേരകളിൽ ആഹാരം കിട്ടാതെ മൂട്ടകൾ ഉണങ്ങി ചത്തു.  സന്ധ്യകളിൽ ഭരണ തലവൻ റ്റി.വി.യിലൂടെ. പകർച്ച വ്യാധി  സ്ഥിതി വിവര കണക്കുകൾ നിരത്തുകയും ജനം അന്തം വിടുകയും ചെയ്തുവല്ലോ.

. നാടാകെ ഭീതി നിറഞ്ഞ് നിന്നിരുന്നു. ഉറ്റവരുടെ മൃതദേഹങ്ങൾ വരെ കാണാൻ പറ്റാതിരുന്ന ഭീകര ദിനങ്ങൾ. ജീവിതം കാരാഗ്രഹ വാസത്തിന് തുല്യമായി. എന്നാണിനി ഇത് അവസാനിക്കുക.  എന്നാണ് നമുക്ക് സ്വാതന്ത്രിയം ലഭിക്കുക. എല്ലാവരും  സ്വയം ചോദിച്ചു.

ഇതെല്ലാം ഈ നാട്ടിൽ കുറേ മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളാണ്. എല്ലാവരും അനുഭവിച്ചതുമാണ്.എന്നിട്ടും എത്ര പെട്ടെന്നാണ് നമ്മൾ അത് മറന്നത്. ഭീകര ദിവസങ്ങൾ പോയി മനുഷ്യന് സ്വാതന്ത്രിയം തിരികെ കിട്ടിയപ്പോൾ എന്തെല്ലാം  ക്രൂര കൃത്യങ്ങൾ  സ്മൂഹത്തിൽ ഇപ്പോൾ നടക്കുന്നു. അരും കൊലകൾ...സ്ത്രീ പീഡനങ്ങൾ  പല തരം തട്ടിപ്പുകൾ..മനുഷ്യൻ എത്ര നന്ദി കെട്ടവനാണ്...

No comments:

Post a Comment