നേരം നാല് മണി പുലർ കാലത്ത് എന്റെ വീട്ട് മുറ്റത്ത് മാനത്തേക്ക് നോക്കി നിൽക്കുകയാണ് ഞാൻ.
ഈ ബ്രഹ്മാണ്ടത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ നോക്കി നിന്നപ്പോൾ സമയം പോയതറിഞ്ഞില്ല. എത്രയോ നേരമായി ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട്.
നോമ്പ് കാലമാണ്. പുലർ കാലത്ത് ലഘുവായി എന്തെങ്കിലും ആഹാരം കഴിക്കുക പതിവുണ്ട്. അതിനായി എഴുന്നേറ്റതാണ്. അപ്പോൾ കാർമേഘ രഹിതമായ ആകാശം ഈ സമയം കാണണമെന്ന് തോന്നി പുറത്തേക്കിറങ്ങി പ്രകൃതിയിൽ ലയിച്ച് നിന്നപ്പോൾ മനസ്സ് ഏകാഗ്രമാവുകയും എന്തെന്നില്ലാത്ത അനുഭൂതി മനസ്സിൽ നിറയുകയും ചെയ്തു.
എന്തെല്ലാമാണ് ഈ പ്രപഞ്ചത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അണുവിൽ അണുവായ മനുഷ്യൻ ഇതൊന്നുമറിയാതെ ദിന രാത്രങ്ങൾ കഴിച്ച് കൂട്ടുന്നു. സ്വന്തത്തിൽ നിന്നും പുറത്തിറങ്ങിയാലല്ലേ ഈ വക കാര്യങ്ങൾ ചിന്താ വിഷയമാകൂ. സ്വന്ത്ത്തിൽ തന്നെ കുരുങ്ങി കിടക്കുന്ന മനുഷ്യന് അതിനെവിടെ നേരം?.
ദൂരെ അക്കരെ കുന്നിൻ മുകളിൽ ഇരുട്ടാണ്. അതിന് താഴെ കൂടി പോകുന്ന നിരത്തിൽ മിന്നാ മിനുങ്ങ് പോലെ തെരുവ് വിളക്കുകൾ കത്തി നിൽക്കുന്നു.
വിദൂരതയിൽ എവിടെയോ കോഴി കൂവി. ഇപ്പോൾ കോഴി കൂവൽ അപൂവമായാണ് കേൾക്കാൻ കഴിയുന്നത്. പൂവൻ കോഴി വീടുകളിൽ ഉണ്ടായലല്ലേ കൂവൾ കേൾക്കാൻ സാധിക്കൂ...
മതിലിനു മുകളിൽ രണ്ട് മണ്ണാത്തി കിളികൾ ചിലക്കാൻ ആരംഭിച്ചു. പുലർ കാലത്ത് ഇതെല്ലാം കേൾക്കാൻ സാധിക്കുന്നത് തന്നെ ഒരു അനുഗ്രഹമാണ്.
കുറച്ച് കഴിയുമ്പോൾ പള്ളികളിൽനിന്നും വാങ്ക് വിളി ഉയരും.
അല്ലാഹു അക്ബർ.... ദൈവം വലിയവനാണ്...മഹാനാണ്...
അവസാന ഭാഗമാണ് അർഥ സമ്പൂർണം., അസ്സലാത്ത് ഖൈറു മിനന്നവ്മു ...ഉറക്കത്തേക്കാളൂം ശ്രേഷ്ഠമാണ് നമസ്ക്കാരം....
50 വർഷങ്ങൾക്ക് മുമ്പ് ഈ വീടുമില്ല മറ്റൊന്നുമില്ല ഇവിടെ. ഇനി 50 കൊല്ലം കഴിയുമ്പോൾ ഇവിടെ ആര് കാണും എന്തുണ്ടാകും. ആർക്കുമറിയില്ല.
ഞാൻ വീണ്ടും മാനത്തേക്ക് നോക്കി ഇതെല്ലാം അറിയാവുന്ന ആൾ അവിടെയാണോ അതോ നമ്മുടെ പിടലി ഞരമ്പുകൾക്ക് സമീപമാണോ സ്ഥിതി ചെയ്യുന്നത്. എന്തായാലും അത്യുന്നതനായ നാഥാ നിനക്ക് സ്തുതി........