Wednesday, February 26, 2020

പാണ്ടി കല്യാണം....

പാണ്ടിക്കല്യാണം എന്ന് ഈ കുറിപ്പുകൾക്ക് തലക്കെട്ട് കൊടുക്കാം.   പാലക്കാട്  ജില്ലയിലെ ആലത്തൂർ നഗരത്തിൽ നിന്നും അൽപ്പം ഒഴിഞ്ഞ സ്ഥലത്തുള്ള  സർക്കാർ വക റ്റി.ബിയുടെ മുറ്റത്ത് ഇരിക്കുകയായിരുന്നു  ഞാൻ. ആ വിശ്രമ കേന്ദ്രത്തിന്റെ മുമ്പിൽ റോഡിന് എതിർവശത്ത് നോക്കെത്താത്ത ദൂരത്തോളം  പാട  ശേഖരങ്ങളായിരുന്നു അന്ന്.
വർഷങ്ങൾക്കപ്പുറത്തുള്ള  ഒരു കുംഭ മാസ സായാഹ്നത്തിലായിരുന്നു  ഞാൻ അവിടെ സന്ദർശകനായി ചെന്നത്.
അങ്ങ് ദൂരെ ദൂരെ  പാടത്തിന്റെ വിളുമ്പിൽ  ചുവന്ന സൂര്യൻ  അന്തരീക്ഷമാകെ  ചുവപ്പ് വർണ്ണത്തിലാക്കിയ മാന്ത്രിക കാഴ്ചകണ്ട്  എല്ലാം മറന്നിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. എന്റെ കൂടെ ഉണ്ടായിരുന്നവർ  മറ്റെന്തോ ആവശ്യത്തിന് നഗരത്തിലേക്ക് പോയിരുന്നു.
ആ കാലം എന്റെ യാത്രകളുടെ കാലമായിരുന്നു.
 മര വ്യാപാരിയായ (തടി കച്ചവടക്കാരൻ) ഉറ്റ സ്നേഹിതൻ വ്യാപാരാവശ്യാർത്ഥം  സഞ്ചരിക്കുമ്പോൾ എന്നെ കൂടെ കൂട്ടും. അങ്ങിനെ ഞാൻ  കേരളത്തിലെയും തമിഴ് നാട്ടിലെയും മിക്കവാറും മലകളും ചവിട്ടി. ഖസാക്കിന്റെ ഇതിഹാസ ഭൂമി   കാണാമെന്ന് കരുതിയാണ് പാലക്കാട് വഴിയുള്ള  ഈ യാത്രയിൽ ചേർന്നത് , നിർഭാഗ്യവശാൽ അത് നടന്നില്ല. കല്ലടിക്കോടൻ മല  കഴിഞ്ഞ ദിവസം കയറി ഇറങ്ങാൻ കഴിഞ്ഞു. അതിന്  ശേഷമാണ് ഇപ്പോൾ ആലത്തൂരെത്തിയത്.
സന്ധ്യ കുണുങ്ങി കുണുങ്ങി വരുന്നതേയുള്ളൂ. അപ്പോൾ  രണ്ട് വണ്ടികൾ നിറയേ  തമിഴന്മാർ അവിടെ വന്നിറങ്ങി. അകത്തേക്ക് പോയി. പിന്നെ അവിടെ ബഹളമയമായി. മനോഹരമായ ആ  നിശ്ശബ്ദതതയും സന്ധ്യാ രാഗത്തിന്റെ പ്രഭാവവും  എല്ലാമെല്ലാം നിമിഷ  നേരം കൊണ്ട് അപ്രത്യക്ഷമായി. ഗേറ്റിന് മുകളിലും  പുറത്തും എല്ലായിടത്തും വിളക്കുകൾ പ്രകാശിപ്പിക്കപ്പെട്ടു. എഡേയ്, എങ്കേടാ...പയലേ...വാ ഇങ്കേ...എൻ ബാഗെങ്കേ.....പേച്ചുകളാൽ  മുഖരിതമായി.
ഞാൻ റ്റി.ബി. വാച്ചറെ വിളിച്ച് കാര്യം തിരക്കി.
“സാർ, നാളെ ഒരു പാണ്ടി കല്യാണമുണ്ട്, അതിന്റെ ആൾക്കാരാണിത്, ആ നിൽക്കുന്ന, ഗുണ്ട് പോലുള്ളവനാണ് മണവാളൻ....“
ഞാൻ നോക്കി, പാളക്കരയൻ  അണ്ടർ വയറിട്ട, ഒരു കരിങ്കുറ്റി, അയാൾ അവിടെയെല്ലാം പാഞ്ഞ് നടന്ന് കൂടെ വന്നവരോട് ഉച്ചത്തിൽ തട്ടികയറുകയാണ്. അയാളുടെ  പൗഡർ ടിൻ കാണാനില്ലത്രേ...
വാച്ചർ കൂടുതൽ വിവരം നൽകി. തമിഴ് നാട്ടിൽ നിന്നും ഇവിടെ വന്ന് പെണ്ണ് കെട്ടുന്ന  സമ്പ്രദായം ധാരാളമായുണ്ട്. പെൺ കുട്ടിയുടെ വീട്ടുകാർക്ക് ഒരു പൈസാ ചെലവില്ല. ഒരു നിബന്ധന മാത്രം. പെണ്ണ് വെളുത്തതാകണം, തമിഴന്റെ ഭാഷയിൽ  “നല്ല ശെമപ്പായിരിക്കണം“ പിന്നെ പ്രശ്നമൊന്നുമില്ല.  ഇതിനായി ബ്രോക്കറന്മാർ ധാരാളമുണ്ട്. അവർ  നാട്ടുമ്പുറങ്ങളിൽ  നിർദ്ധനരായ കുടുംബങ്ങളിൽ  പരതി നടന്ന് പെണ്ണുറപ്പിക്കും.മൂന്ന് നാലെണ്ണം  പുര നിറഞ്ഞിരിക്കുന്ന  വീട്ടുകാർ  ഒരെണ്ണമെങ്കിലും  ഇറങ്ങട്ടെ എന്ന് കരുതി  വഴങ്ങും. മാത്രമല്ല, മൂത്തവളെ കെട്ടുന്ന തമിഴൻ  ഏതെങ്കിലും  ഗ്രാമത്തിലെ  സെമീന്ദാരോ മറ്റോ ആണെങ്കിൽ പെണ്ണിന്റെ കുടുംബം രക്ഷപെട്ടു. ഈ കാരണങ്ങളാൽ  പാവപ്പെട്ടവരായ  മലയാളി കുടുംബ നാഥന്മാർ  പലപ്പോഴും ഈ കല്യാണത്തിന് തയാറാകുന്നുണ്ട്.
അപ്പോൾ പെണ്ണോ അവൾക്ക് സമ്മതമായിരിക്കുമോ? ഞാൻ വാച്ചറോട് ചോദിച്ചു.
“ആര് അന്വേഷിക്കുന്നു, അതൊക്കെ, അവൾ കഴുത്ത് നീട്ടിക്കൊടുക്കും, , കൊടുത്തേ പറ്റൂ, അവളുടെ ഇളയത്തുങ്ങൾ രക്ഷ പെടുന്ന കാര്യമല്ലേ!“ അയാൾ പറഞ്ഞ് നിർത്തി.
പിറ്റേന്ന് വാച്ചറുടെ സഹായഹ്ത്തോടെ ആ കല്യാണം കാണാൻ ഞാൻ പോയി. ആലത്തൂരിന്റെ ഉൾ ഭാഗത്തൊരു പട്ടിക്കാടൻ ഗ്രാമത്തിലെ  ചെറിയ വീട്. കുറച്ച് ആൾക്കാർ  മാത്രം അവിടുണ്ട്. കൂട്ടത്തിൽ ഇന്നലെ കണ്ട പാണ്ടിപ്പട മൊത്തമായുണ്ട്.
പെൺകുട്ടിയെ ഞാൻ കണ്ടു. വെളുത്ത് കൊലുന്നനെയുള്ള ഒരു  സുന്ദരി .പെൺകുട്ടിയുടെ അരികിൽ ആ തമിഴൻ വീപ്പക്കുറ്റി സന്തോഷവാനായി നിൽപ്പുണ്ട്.
  ആ പെൺകുട്ടിയുടെ  മുഖത്ത്എല്ലാ ദുഖവും ഘനീഭവിച്ച്  പ്രകടമായി  കാണാം. ഇടക്കിടക്ക് അവൾ ഇടംകണ്ണിട്ട്  മണവാളനെ നോക്കും, പിന്നെ ഉടനെ വിദൂരതയിലേക്ക് കണ്ണ് പായിക്കും. അവൾ കരയുകയായിരുന്നു.
ഒരു പാട് സ്വപ്നങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം. അവൾ ആരെങ്കിലുമായി പ്രണയത്തിലായിരുന്നിരിക്കാം, അതെല്ലാം ഉപേക്ഷിച്ച് ഇത് വരെ കാണാത്ത നാട്ടിലേക്ക് അപരിചിതരായ ആൾക്കരുടെ അടുത്തേക്ക് അവൾ യാത്ര ആവുകയാണ്. ജനിച്ച സ്ഥലവും ഉറ്റവരെയും കാണണമെങ്കിൽ തമിഴൻ ഭർത്താവ് കനിയണം. ഈ ചിന്തകളെല്ലാം അവളുടെ ഉള്ളിൽ കിടന്ന് വിങ്ങുന്നത് കൊണ്ടായിരിക്കാം, ആ കണ്ണിൽ നിന്നും കുടു കുടെ കണ്ണീർ പ്രവഹിച്ച് കൊണ്ടിരിക്കുന്നത്. കുട്ടിയുടെ അമ്മ അവരുടെ ഇളയ കുട്ടികളുമായി മാറി നിൽപ്പുണ്ട്. ലോകത്തുള്ള മൊത്തം നിർവികാരതയും ഒരുമിച്ച് ആ സ്ത്രീയുടെ മുഖത്ത് ഞാൻ കണ്ടു.
മനസ്സിൽ  വല്ലാത്ത അസ്വസ്ഥതയുമായാണ് ഞാൻ തിരികെ റ്റി.ബി.യിലെത്തിയത്.
എന്റെ ആരുമല്ല ആ പെൺകുട്ടിയും അമ്മയും. എന്നാലും....മനുഷ്യരുടെ നിസ്സഹായത എത്രത്തോളമെന്നത് ഞാൻ അന്ന് കണ്ടു.
വർഷങ്ങൾ ഒരു പാട് കഴിഞ്ഞിരിക്കുന്നു.ഇന്ന്  സായാഹ്നത്തിൽ  വീടിൽ നിന്നും ഇറങ്ങി  ഞങ്ങളുടെ പാലം ജങ്ഷനിൽ എത്തി പടിഞ്ഞാറ് മാനത്തേക്ക് നോക്കിയപ്പോൾ അവിടെ ചുവന്ന സൂര്യൻ  ഒരു തീ ഗോളമായി അന്തരീക്ഷത്തെ ചുവപ്പണിയിച്ച് നിൽക്കുന്ന കാഴ്ചകണ്ടപ്പോൾ ആലത്തൂരിലെ ആ പെൺ കുട്ടിയുടെ ഓർമ്മ മനസ്സിലേക്ക് കടന്ന് വന്നു.    ഇപ്പോൾ ആ പെൺ കുട്ടി  ഒരു കുടുംബിനിയായി, ഗുണ്ട് പോലുള്ള  ഒരു പറ്റം കുട്ടികളെയും പ്രസവിച്ച് തമിഴ് നാടിന്റെ ഏതോ കോണിൽ കഴിയുന്നുണ്ടായിരിക്കാം. എല്ലാം തന്റെ വിധിയെന്ന് സമാധാനിച്ച്  രാപകലുകൾ  കടത്തി വിട്ട് പിന്നെ എല്ലാത്തിലും അലിഞ്ഞ് ചേർന്ന്  ഒരു സാധാരണക്കാരിയായി ജീവിക്കുന്നുണ്ടായിരിക്കാം . എങ്കിലും ആ കല്യാണം അന്ന്  എന്റെ ഉള്ളിൽ ഉണ്ടാക്കിയ അസ്വസ്ഥതക്ക് കാരണം ഇനിയും എനിക്ക്  പിടി കിട്ടിയിട്ടില്ല.

No comments:

Post a Comment