ഇന്ന് ബാലികാ ദിനത്തിൽ ഞങ്ങളുടെ വീട്ടിലെ ബാലിക, സഫാ....
Friday, October 11, 2024
Thursday, October 10, 2024
കടന്ന് പോയ കാലത്ത് കടൽ തീരത്ത് റീ പോസ്റ്റ്
ഓർമ്മകൾ!....ഓർമ്മകൾ!...
ഈ കന്നി മാസ സന്ധ്യയിൽ മാനത്തിലെ ഇരുളിലേക്ക് നോക്കി നിന്നപ്പോൾ ഓർമ്മകൾ എന്ത് കൊണ്ടോ എന്നെ വേട്ടയാടുകയാണ്.പുന്നപ്രയിലെ വിജയമ്മ കറുത്ത മുഖത്ത് വെളുത്ത ചിരിയുമായി എന്റെ മനസ്സിലേക്ക് കടന്ന് വന്നു. ജീവിത യാത്രയിലെ തീഷ്ണമായ അനുഭവങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചതിൽ ആദ്യ അദ്ധ്യായമായി ചേർത്തത് വിജയമ്മയെ പറ്റിയാണ്......വായിക്കുക.
“കടന്ന് പോയ കാലത്ത് കടൽ തീരത്ത് “
ഹൈക്കോടതിയിലെ ഒരു കേസിൽ, ബന്ധപ്പെട്ട കക്ഷിയുമായി ഞാൻ എറുണാകുളം പോയി ആലപ്പുഴ വഴി തിരികെ കൊട്ടാരക്കരക്ക് അന്ന് വരികയായിരുന്നു . എറുണാകുളത്ത് വക്കീലിനെ കേസ് കാര്യം പറഞ്ഞ് മനസിലാക്കി കൊടുക്കുകയും കോടതി സെക്ഷനിൽ കയറി ആവശ്യമുള്ള വിവരങ്ങൾ അറിയുകയും ചെയ്തതിലുള്ള സന്തോഷത്തിൽ ആലപ്പുഴ എത്തിയതറിഞ്ഞില്ല. രക്തസാക്ഷികളുടെ സ്മരണകൾ ഉറങ്ങുന്ന . ആലപ്പുഴ വലിയ ചുടുകാടും കടന്ന് . ഞങ്ങളുടെ കാറ് പുന്നപ്ര അടുക്കാറായപ്പോൾ കക്ഷി പറഞ്ഞു, “സർ, ഇവിടെ നല്ല ഫ്രഷ് മൽസ്യം കിട്ടും നമുക്ക് അൽപ്പം വാങ്ങാം.“ ഞാൻ ഒന്നും പറഞ്ഞില്ല. കാർ പ്രധാന റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കടൽ തീരം ലക്ഷ്യമാക്കി പോയി.
ഞാൻ ഇരുവശത്തേക്കും നോക്കി ഇരുന്നു. ആ വഴിയുടെ ഇരു വശത്തും വൻ കെട്ടിടങ്ങൾ ഉയർന്നിരിക്കുന്ന കാഴ്ച പുന്നപ്ര ഇപ്പോൾ ആധുനിക കാലത്താണെന്ന് വിളിച്ചറിയിച്ചു. എന്റെ മനസ്സ് വളരെ വളരെ പുറകോട്ട് സഞ്ചരിച്ചു. ആ മണൽ തിട്ടയിൽ നിന്നും ആരോ എന്നെ വിളിക്കുന്നുണ്ടോ? “ശരീഫ് കൊച്ചേ “ എന്ന്....ആ വിളീ എന്റെ ഉള്ളീൽ ഉയർന്നപ്പോൾ അറിയാതെ കൈ പോക്കറ്റിലേക്ക് നീങ്ങി, ഇവിടെ ഒരാൾക്ക് ഞാൻ 25 പൈസാ കൊടുക്കാനുണ്ടല്ലോ....
.എന്റെ കൂടെ വരുന്ന കക്ഷികൾക്ക് ഞാൻ ആലപ്പുഴക്കാരനായിരുന്നു എന്നറിയാത്തതിനാൽ കാറ് മുമ്പോട്ട് പോകുമ്പോൾ കണ്ട് കൊണ്ടിരുന്ന സ്ഥലങ്ങളെ കുറിച്ച് എനിക്ക് അവർ അറിവ് പകർന്ന് തന്നു കൊണ്ടിരുന്നു, ഒന്നുമറിയാത്തവനെ പോലെ ഞാൻ നിശ്ശബ്ദനായി കേട്ട്കൊണ്ട് ഇരിക്കുകയും ചെയ്തു.
കുറേ മുമ്പോട്ട് പോയി മൽസ്യ വിൽപ്പന സ്ഥലത്ത് എത്തിയതിനാൽ ഞങ്ങൾ കാർ നിർത്തി അവിടെ ഇറങ്ങി. മീനുമായി ഒരു ബോട്ട് വരാനുണ്ട്, അൽപ്പം കാത്തിരിക്കണമെന്നറിഞ്ഞപ്പോൾ. കൂടെയുള്ള കക്ഷികളോട് ഇവിടെയെല്ലാം ഒന്ന് കാണട്ടെ എന്ന് പറഞ്ഞിട്ട് ഞാൻ പടിഞ്ഞാറേക്ക് നടന്നു.
“ സാറേ!, പരിചയമില്ലാത്ത സ്ഥലമാണ് സൂക്ഷിക്കണേ!“ എന്ന് അവർ പുറകിൽ നിന്ന് വിളിച്ച് പറഞ്ഞു.അവർക്കറിയില്ലല്ലോ ഈ സ്ഥലത്തെല്ലാം ഞാൻ പണ്ട് ഓടി നടന്നതാണെന്ന്. എന്റെ ഉള്ളിൽ മുളച്ച് വന്ന ചിരി പുറത്ത് കാണിക്കാതെ ഞാൻ കുറച്ച് ദൂരം മുമ്പോട്ട് നടന്നപ്പോൾ വഴിയിൽ കണ്ട ഒരാളോട് തിരക്കി, “ഇപ്പോൾ ഇവിടെ കൂടങ്ങൾ ഒന്നുമില്ലേ?“
മൽസ്യം ശേഖരിക്കാനും ഉണക്കാനും മറ്റ് ജോലികൾക്കുമായി ചാകര ഉണ്ടാകുന്ന സ്ഥലത്ത് മൽസ്യ വ്യാപാര മുതലാളിമാർ നിരത്തിൽ നിന്നും അൽപ്പം ഉള്ളിലായി നിർമ്മിക്കുന്ന മുളയും ഓലകളും കൊണ്ടുള്ള കൂരകളാണ് കൂടം എന്നറിയപ്പെടുന്നത്.
“ഇപ്പോൾ കൂടത്തിന്റെ ആവശ്യമൊന്നുമില്ലാ സാറേ! ഐസ് പ്ളാന്റുകാർ നേരിൽ വന്ന് ബോട്ടുകാരുമായി കച്ചവടം നടത്തി മീൻ ഐസ് പ്ളാന്റിൽ കൊണ്ട് പോയി ശരിയാക്കും. പിന്നെന്തിന് കൂടം?“+ അയാൾ പറഞ്ഞു.
എന്റെ കൂട്ടുകാരൻ ഹംസാക്കോയായുടെ പിതാവിന് പണ്ട് പുന്നപ്ര ചാകര പാട്ടിൽ കൂടമുണ്ടായിരുന്നു.. വാരാന്ത്യങ്ങളിലെ സ്കൂൾ അവധിക്ക് ഞാനും അബ്ദുൽ കാദറും ഹംസാക്കോയയും പുന്നപ്ര കൂടത്തിൽ പോകും. അവിടെ ജോലിക്കാരുമായി സൊറ പറഞ്ഞും ചെറിയ ജോലികൾ ചെയ്തും അവധി ദിവസങ്ങൾ കഴിച്ച് കൂട്ടും. ചിലപ്പോൾ ബാപ്പു മൂപ്പൻ ചില്ലറ പൈസായും തരും.
കൂടത്തിൽ അന്ന് കുതിര പന്തിയിൽ നിന്നും ജോലിക്ക് വന്നിരുന്ന തങ്കമ്മയും ഫിലോമിനയും മെറ്റിൽഡായും ക്ളാര ചേച്ചിയും ജോസഫ് ചേട്ടനും ഉണ്ട് അവർ ഞങ്ങളുമായി സൗഹൃദത്തിലായപ്പോൾ ഞങ്ങളോടു ഉള്ള് തുറന്ന് പെരുമാറി. ക്ളാര ചേച്ചി “ഉറയിലിട്ട തെറി വാക്കുകൾ ചേർത്ത് കഥ പറയുന്നത് കേട്ട് ഞങ്ങൾ ആർത്ത് ചിരിച്ചു.
കൂടത്തിന് കിഴക്ക് വശത്തുള്ള ചുള്ളി പറമ്പിൽ നിന്നും രണ്ട് പെൺകുട്ടികൾ കൂടത്തിൽ ജോലിക്ക് വന്നിരുന്നു. അതിൽ ഒരെണ്ണവുമായി ഹംസാക്കോയ കൂടുതൽ ഇഷ്ടത്തിലായി. ക്ളാര ചേച്ചിയുടെ മുരടനക്കവും ഇരുത്തി മൂളലുമൊന്നും അവന് പ്രശ്നമായതേ ഇല്ല. മറ്റേ പെൺകുട്ടിയുടെ പേര് വിജയമ്മ എന്നായിരുന്നു. പല്ല് അല്പം പൊന്തിയ കറുത്ത നിറമുള്ള വിജയമ്മ എന്നെ ഏത് നേരവും മിഴിച്ച് നോക്കി നിൽക്കും. ഞങ്ങൾ അവളെ പറ്റി മുന വെച്ച് സംസാരിച്ചാലും ആ പാവം പൊട്ടിയെ പോലെ കേട്ട് നിൽക്കുകയും വീണ്ടും എന്നെ നോക്കി മിഴിച്ച് നിൽക്കുകയും ചെയ്യുമായിരുന്നു.
രാത്രിയിൽ ഞങ്ങൾ കൂടത്തിന്റെ മുൻ വശം മണൽ പുറത്ത് തിരമാലകളുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ മാനത്ത് നോക്കി കിടക്കുമായിരുന്നു. വെട്ടി തിളങ്ങി നിൽക്കുന്ന ചന്ദ്രനും വൈഡൂര്യ മണികൾ പോലുള്ള നക്ഷത്രങ്ങളെയും നോക്കി കഥകളും പറഞ്ഞുള്ള ആ കിടപ്പ് എത്ര സന്തോഷപ്രദമായിരുന്നു. സംസാരത്തിനിടയിൽ ഹംസാ കോയായുടെ കുട്ടി പ്രണയവും വിജയമ്മയുടെ എന്റെ നേരെയുള്ള തുറിച്ച് നോട്ടവും കടന്ന് വന്ന് ഞങ്ങളെ ചിരിപ്പിച്ച് കൊണ്ടിരുന്നു.
ഹംസാ കോയായും കൂട്ടുകാരിയുമായുള്ള സൗഹൃദം കൂടി വന്നപ്പോൾ “ഇനി ഇതിങ്ങിനെ വിട്ടാൽ ഈ കൊച്ച് പിള്ളാര് കറുത്തമ്മേം പരീക്കുട്ടിയും കളിക്കും മൂപ്പാ“ എന്ന് ക്ളാര ചേച്ചി ബാപ്പ് മൂപ്പനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മൂപ്പൻ ഹംസാക്കോയായുടെ കൂടം സന്ദർശനം നിരോധിച്ചെന്നത് പിൽക്കാല ചരിത്രം. അതിനു മുമ്പ് തന്നെ ഞാൻ കൂടത്തിൽ പോകുന്നത് അവസാനിപ്പിച്ച് കഴിഞ്ഞിരുന്നുവല്ലോ. ഞാൻ കൂടത്തിൽ പോയിക്കൊണ്ടിരുന്നപ്പോൾ ഉണ്ടായ ഒരു സംഭവം മറക്കാനാവാത്തതായി.അതാണ് ഇവിടെ പറയാൻ പോകുന്നത്.
കൂടത്തിൽ പൊയ്ക്കൊണ്ടിരുന്ന ദിവസങ്ങളിൽ ഞാൻ പഠിച്ചിരുന്ന മുഹമ്മദൻ സ്കൂളിലെ റഷീദ് സാർ പരീക്ഷ അടുത്തതിനാൽ കണക്ക് വിഷയം ഗൃഹപാഠം ശരിക്കും നടപ്പിലാക്കി. ഗൃഹ പാഠം ചെയ്യാൻ 200 പേജിന്റെ നോട്ട് പുസ്തകം നിർബന്ധമായി ആവശ്യമായി വന്നു. അത് വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടായിരുന്നിട്ടും 25 പൈസാ എനിക്ക് തന്നിരുന്നു. പക്ഷേ ആ പൈസാ എന്റെ സഹപാഠിയും കൂട്ടുകാരനുമായിരുന്ന തമ്പിക്ക് ഞാൻ കൊടുത്തു. കാരണം അവൻ രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെ ക്ളാസ്സിൽ അവശനായിരുന്ന് കരയുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് രണ്ട് ദിവസമായി പട്ടിണി ആണെന്നറിയുന്നത്. അന്ന് നാട്ടിലെ അവസ്ത അതായിരുന്നു. ഞാനും പട്ടിണിയുടെ രുചി അറിയുന്നവനാണ്. ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഇങ്ങിനെ വിശന്ന് അവശനായപ്പോൾ അവൻ എന്നെ പോറ്റി ഹോട്ടലിൽ കൊണ്ട് പോയി ഉഴുന്നു വടയും ചമ്മന്തിയും വാങ്ങി തന്നിരുന്നല്ലോ. അത് കൊണ്ട് ആ 25 പൈസാ ഞാൻ അവന് കൊടുത്തു. ബുക്ക് വാങ്ങാത്തതിനാൽ സാർ അടിക്കുന്നെങ്കിൽ അടിക്കട്ടെ, എന്നാലും തമ്പിയുടെ കരച്ചിൽ സഹിക്കാൻ പറ്റിയില്ല. വിശപ്പിന്റെ ആധിക്യത്താൽ അന്ന് ഉച്ചക്ക് തമ്പി ആ പൈസാക്ക് അപ്പവും കടലക്കറിയും കരിപ്പെട്ടി കാപ്പിയും വാങ്ങി കഴിച്ചു എന്നറിഞ്ഞു. തിരികെ വന്ന് അവൻ എന്നെ കെട്ടി പിടിച്ച് കവിളിൽ ഒരു ഉമ്മയും തന്നു.
അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഇനി തിങ്കളാഴ്ച ബുക്ക് വാങ്ങിയാൽ മതിയല്ലോ എന്ന് ഞാൻ കരുതി.പൈസാ കൂടത്തിൽ നിന്നും മറിക്കാം എന്ന പ്രതീക്ഷയും മനസിലുണ്ടായിരുന്നല്ലോ വീട്ടിൽ വിവരം അറിഞ്ഞാൽ ആകെ പ്രയാസത്തിലാകും എന്ന ഭീതിയും മനസ്സിലുണ്ട് എങ്കിലും തമ്പിയുടെ കരച്ചിൽ എന്നെ വിഷമിപ്പിച്ചിരുന്നു
അന്ന് വൈകുന്നേരം പതിവ് പോലെ കൂടത്തിൽ പോയി. പിറ്റേ ദിവസം ശനിയാഴ്ച ഞങ്ങളുടെ കൂടത്തിൽ ജോലിയില്ലാ എന്ന് അവിടെ ചെന്നപ്പോളാണ് അറിയുന്നത്. ജോലിക്കാരും വന്നില്ല, അതിനടുത്ത ദിവസം ഞായർ. മീൻ പിടുത്ത തൊഴിലാളികൾക്ക് അവധി. ഹംസാ കോയായും രാവിലെ ആലപ്പുഴ എന്തോ കാര്യത്തിന് പോയി. ബുക്ക് വാങ്ങാൻ 25 പൈസാ എങ്ങിനെ ഒപ്പിക്കും? കൂടത്തിൽ നിന്നും എങ്ങിനെയും മറിക്കാം എന്നാണ്` കരുതിയിരുന്നത് ഞാൻ ആകെ വിരണ്ടു.
ശനിയാഴ്ച ഉച്ചയോടെ മറ്റൊരു കൂടത്തിനടുത്ത് കൂടി ഞാൻ വെറുതെ കറങ്ങാൻ പോയപ്പോൾ ഒരു മൂപ്പിലാൻ വലിയ മീൻ കുട്ട നിറയെ മത്തിയുടെ പരിഞ്ഞീലുമായി നിന്ന് എന്നോട് ചോദിച്ച് “എടോ കൊച്ചേ! ഇതൊന്ന് റോഡിലെത്തിച്ച് തരാമോ, നിനക്ക് 25 പൈസാ തരാം...“
മത്തി കൂടത്തിൽ ഉണക്കുന്നതിനു മുമ്പ് തലയും ഉള്ളിലെ പരിഞീലും കുടലുമെല്ലാം പുറത്ത് കളയും. പരിഞീൽ വറുത്ത് കഴിക്കാൻ രുചിയുള്ളതാണ്. മൂപ്പിലാൻ കൂടത്തിൽ നിന്നും ചുളുവിന് വാങ്ങി കൊണ്ട് പോകാൻ വന്നതാണ്. എന്റെ മനസ്സിലൂടെ നോട്ട് ബുക്ക് വാങ്ങുന്നതിന്റെ ആവശ്യം തികട്ടി വന്നു. ഒന്നും ചിന്തിക്കാതെ ഞാൻ സമ്മതം മൂളി. “ഞാൻ കൊണ്ട് തരാം“
കുട്ടയുടെ അടിയിൽ തലയിൽ അഴുക്ക് വീഴാതിരിക്കാൻ കവുങ്ങിൻ പാള വെച്ചു ഞാൻ സാധനം തലയിലേറ്റാൻ ശ്രമിച്ചു. എനിക്ക് ആവുന്നതിനേക്കാളും ഭാരമുണ്ട്. പക്ഷേ ഞാൻ പതറിയില്ല, ബുക്ക് വാങ്ങിയില്ലെങ്കിലുള്ള അവസ്ത എനിക്കല്ലേ അറിയൂ... മൂപ്പിലാൻ എന്റെ മുൻപേ നടന്ന് റോഡിൽ നിൽക്കുന്ന ഉന്ത് വണ്ടിയുടെ സമീപത്തേക്ക് പോയി.
മണലിൽ കൂടി ഭാരവും വഹിച്ച് ഉച്ച നേരത്തുള്ള നടപ്പ് അത്ര സുഖമുള്ളതല്ല എന്ന് അൽപ്പ ദൂരം നടന്നപ്പോൾ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പരിഞീലിന്റെ വെള്ളവും ചോരയും എന്റെ വിയർപ്പും എല്ലാം കൂടി എന്റെ കഴുത്ത് വഴി താഴേക്ക് ഒഴുകി ശരീരത്തിലേക്ക് വന്നു. അസഹ്യമായ നാറ്റവും. കൂടത്തിൽ ജോലിക്കാരില്ലാത്തതിനാൽ തലേന്ന് രാത്രി ആഹാരം തയാറാക്കിയിരുന്നില്ല. ഞാൻ രാവിലെയും ആഹാരം കഴിച്ചിരുന്നില്ല എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നുവോ ? തല ചുറ്റുന്നുവോ? എനിക്കൽപ്പം വെള്ളം തരുവാനാരുണ്ട്?. കാലുകൾ വേച്ച് വേച്ച് പോവുന്നു. ഒട്ടും നടക്കാൻ വയ്യ.
അപ്പോൾ പുറകിലെ മണൽ പരപ്പിൽ നിന്നും ഒരു വിളി ചെവിയിലെത്തി “ശരീഫ് കൊച്ചേ......“ വിജയമ്മയുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ എനിക്ക് തിരിഞ്ഞ് നോക്കാനാവാത്ത വിധം പിടലി ഉറച്ച് പോയി. നാണം കൊണ്ട് എന്റെ മുഖം ചുവന്നു, കണ്ണ് നിറഞ്ഞു. പുറകിൽ നിന്നും ഓടി വരുന്ന ശബ്ദം കേൾക്കാം.
അവൾ എന്റെ മുമ്പിലെത്തി. “എന്നാ...പണീയാ...കൊച്ചേ...ഈ കാട്ടണേ...അവൾ ഓടി വന്നതിന്റെ കിതപ്പിലാണ്`. എന്നിട്ട് ഉടനെ തന്നെ എന്റെ മുമ്പിലേക്ക് അടുത്ത് വന്നു, മീൻ കുട്ട യുടെ അടിയിലേക്ക് തല കൊണ്ട് വന്നു കുട്ട ബലമായി അവളുടെ തലയിലേക്ക് വലിച്ച് വെച്ചു. അതിനിടയിൽ അവളുടെ മുഖവും എന്റെ മുഖവും കൂട്ടിമുട്ടി. ആ മുഖത്ത് നാണത്തിന്റെ നേരിയ മിന്നലാട്ടം എനിക്ക് തോന്നിയതാണോ?
കുട്ട തലയിലേറ്റി ഒരു കൈ തലയിലെ കുട്ടയിൽ പിടിച്ചും മറു കൈ താളത്തിൽ വീശിയും അവൾ മുൻപേ നടന്നു. തലയും കുനിച്ച് പുറകേ ഞാനും. എന്റെ ശരീരത്തിൽ മീൻ വെള്ളവും ചോരയും കട്ടി പിടിച്ചിരുന്നു. അവൾക്ക് സാധിക്കുന്നത് എനിക്ക് കഴിയുന്നില്ലല്ലോ എന്ന അപകർഷത എന്നെ മൂകനാക്കി.
“ചുള്ളിയിലെ കിണറിൽ പോയി കുളിക്കാം കൊച്ചേ...“ അവൾ തിരിഞ്ഞ് നോക്കാതെ പറഞ്ഞ് കൊണ്ട് ഭാരവും തലയിലേറ്റി ആ ദൂരമത്രയും വേഗത്തിൽ നടക്കുകയാണ്.
റോഡിലെത്തി ഉന്ത് വണ്ടിയിൽ മീൻ കുട്ട അവൾ താഴ്ത്തി വെക്കാൻ ഞാൻ സഹായിച്ചു. മൂപ്പിലാനോട് അവൾ ചീറി,
“തനിക്ക് ആരേം വേറെ കിട്ടീല്ലേ കാർന്നോരേ! ഈ നാറ്റ പണി എടുക്കാൻ....“ മൂപ്പിലാന് ഒന്നും മനസിലാകാത്തതിനാൽ മടിയിൽ നിന്നും 25 പൈസാഎടുത്ത് അവൾക്ക് കൊടുത്തു. അവൾ അത് കൈ നീട്ടി വാങ്ങിയിട്ട്, കൂടത്തിലേക്ക് നടന്നിട്ട് എന്നോട് പറഞ്ഞു, ബാ....“
“എന്തിനാ പൈസക്ക് ഇത്രേം അത്യാവശ്യം...“ തിളച്ച് പൊന്തുന്ന മണലിൽ കൂടി നടക്കുന്നിതിനിടയിൽ അവൾ തിരിഞ്ഞ് നിന്ന് എന്നോട് ചോദിച്ചു. ഞാൻ എല്ലാ കാര്യവും അവളോട് പറഞ്ഞു. “ഹെന്റെ ദൈവമേ!...“ എല്ലാം കേട്ട് കഴിഞ്ഞു അവൾ മൂക്കിൽ വിരൽ വെച്ചു. എന്നിട്ട് എന്റെ കൈ പിടിച്ച് ആ 25 പൈസായുടെ നാണയം കയ്യിൽ വെച്ച് തന്നു. പോയി ബുക്ക് വാങ്ങിക്ക്....കൊച്ചേ“ “വിജയമ്മയാണ് കൂടുതലും ചുമന്നത്, പൈസാ വിജയമ്മ എടുത്തോ...“ഞാൻ അത്മാർഥമായി തന്നെ പറഞ്ഞു.
“അത് വേണ്ടാ...കൊച്ചേ...കൊച്ചിന് എപ്പോഴെങ്കിലും പൈസാ കിട്ടുമ്പം എനിക്ക് തന്നാൽ മതി.“ എന്നിട്ട് അവൾ ചുള്ളിയിലെ കിണറിനടുത്ത് എന്നെ കൂട്ടിക്കൊണ്ട് പോയി വെള്ളം കോരി തന്നു എന്നെ കുളിപ്പിച്ചു. എന്റെ ഷർട്ടും കഴുകി തന്നു.
ഹംസാ കോയാ വന്നപ്പോൾ ഞാൻ നടന്ന സംഭവങ്ങൾ പറഞ്ഞു. മീൻ കുട്ട ചുമന്നത് കേട്ടപ്പോൾ അവനും വഴക്ക് പറഞ്ഞു. എന്നിട്ട് ഈ വാക്കുകൾ കൂടി കൂട്ടി ചെർത്തു, എടാ അവൾക്ക് നിന്നോട് പിരാന്താ....“
“അങ്ങിനെ ആ പെണ്ണിനെ പറയല്ലേടാ, അവൾ പുറം കറുപ്പാണെങ്കിലും ഉള്ള് തേനാണെടാ....ഇനി ഞാൻ അവളെ കളിയാക്കില്ല....“ ഞാൻ പറഞ്ഞു.
പിന്നീട് പരീക്ഷാ കാലം ആയതിനാൽ ഞാൻ കുറേ ദിവസത്തെക്ക് കൂടത്തിൽ പോയില്ല. കുറേ നാൾ കഴിഞ്ഞ് ഹംസാ കോയായെ കാണാൻ ഞാൻ അവിടെ പോയി. എല്ലാം പഴയ പടി നടക്കുന്നു എല്ലാ ജോലിക്കരുമുണ്ട്, വിജയമ്മ ഒഴികെ....
“വിജയമ്മ എവിടെ?“ ഞാൻ തിരക്കി.
“എന്നാത്തിനാ കൊച്ചേ..“. ക്ളാര ചേച്ചി തിരക്കി.
“25 പൈസാ കൊടുക്കാനുണ്ടായിരുന്നു...“ ഞാൻ പറഞ്ഞു. അല്ലാതെന്ത് പറയാനാണ്?
“ ആ പെണ്ണിന് ടൈഫേയിഡ് പനിയാ...പനി കൂടിയപ്പം തലേം മൊട്ടയടിച്ച് അവിടെ കുത്തി ഇരിക്കണത് കണ്ട്. ..പെണ്ണ് എല്ലും തോലുമായി...“ ക്ളാര ചേച്ചി പറഞ്ഞു.
മനസ്സിൽ വേദന തോന്നിയെങ്കിലും ചുള്ളിയിൽ അവളുടെ വീട്ടിൽ പോകാൻ എന്തോ എനിക്ക് മടി തോന്നി. ഞാൻ കൊണ്ട് വന്നിരുന്ന 25 പൈസാ ഹംസാ കോയായെ ഏൽപ്പിച്ച് വിജയമ്മ വരുമ്പോൾ കൊടുക്കാനേർപ്പാടാക്കി.
അന്നായിരുന്നു ഞാൻ അവസാനമായി ബാപ്പു മൂപ്പന്റെ കൂടത്തിൽ പോയത്.ഉപ ജീവനം തേടലും പഠനവും എന്നെ തിരക്കുള്ളവനാക്കി. വളരെ വളരെ നാളുകൾക്ക് ശേഷം വട്ടപ്പള്ളിയിൽ വെച്ച് ഞാൻ ഹംസാ കോയായെ കണ്ടപ്പോൾ കൂടത്തിലെ കാര്യങ്ങൾ തിരക്കി. പെട്ടെന്ന് അവൻ പറഞ്ഞു എടാ...ആ പെണ്ണീല്ലെ...വിജയമ്മ...അവൾ മരിച്ച് പോയി ...“ ഞാൻ ഞെട്ടി തെറിച്ചു. എന്റെ ഭാവം കണ്ടത് കൊണ്ടാവാം ഹംസാ കോയാ പറഞ്ഞു, ഒരു പാവം പെണ്ണായിരുന്നെടാ.....“
“ നീ ശരിക്കും അറിഞ്ഞോടാ, അവൾ മരിച്ചെന്ന്...എനിക്ക് അപ്പോഴും വിശ്വാസം വന്നില.
“പറഞ്ഞറിവാ....മരിച്ച് കാണും ടൈഫോയിഡല്ലായിരുന്നോ“ അവന്റെ ശബ്ദത്തിൽ ഉറപ്പില്ലായിരുന്നു.
അറിയാതെ എന്റെ കൈ പോക്കറ്റിലേക്ക് പോയി. 25 പൈസാ...കൊടുക്കാനുള്ളത് അവൻ കൊടുത്ത് കാണുമോ?...“
അവൾ മരിച്ച് കാണില്ല, അവളെങ്ങിനെ മരിക്കാനാണ്..ഞാൻ മനസ്സിൽ പറഞ്ഞു.
“സാറേ! കടലും നോക്കി നിക്കുവാണോ, ദാ...ഞങ്ങൾ മീൻ വാങ്ങി..നല്ല പച്ച മീൻ...“ ചിന്തകളിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു. എന്റെ കക്ഷികൾ പോകാൻ തയാറായി നിൽക്കുന്നു.
ദൂരെ കടലിൽ മുങ്ങാനുള്ള ഒരുക്കത്തിലാണ്` സൂര്യൻ. മാനത്ത് തെന്നി നടക്കുന്ന ഒരു കഷണം മേഘത്തിന് നിറയെ സിന്ദൂരം സമ്മാനിച്ചാണ് മൂപ്പര് കടലിലേക്ക് ചാടുന്നത്. ഒരു പറ്റം കടൽ കാക്കകൾ തിരകളിൽ നിന്നും പറന്ന് കരയിലേക്ക് വന്നിരുന്നു. ഞാൻ നാല് ചുറ്റും നോക്കി. കൂടം നിന്ന സ്ഥലം ഏതാണ്? ചുള്ളി പറമ്പ് ഏതാണ്? ഒന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. വർഷങ്ങൾ എത്രയോ എത്രയോ കഴിഞ്ഞിരിക്കുന്നു. വിജയമ്മ മരിച്ചോ അതോ ജീവനോടെ ഉണ്ടോ? എനിക്കറിയില്ല.
ദൂരെ മണൽ പരപ്പിൽ നിന്നും ആരോ വിളിക്കുന്നോ ശരീഫ് കൊച്ചേ...യ്... എന്റെ കൈ കഴുത്തിലും നെഞ്ചിലുമിരിക്കുന്ന മീൻ വെള്ളവും ചോരയും തുടച്ച് മാറ്റാൻ വെമ്പിയോ....ഇല്ലാ ആ കാലമെല്ലാം അങ്ങ് ദൂരെ ദൂരെയാണ്. ഇങ്ങിനി വരാത്ത വണ്ണം ദൂരെ ദൂരെ പോയി മറഞ്ഞു.. ഇന്നിതാ എനിക്ക് പോകാനായി കക്ഷികൾ കാറുമായി കാത്ത് നിൽക്കുന്നു....എനിക്ക് യാത്ര തുടർന്നല്ലേ പറ്റൂ....“
പക്ഷേ ഒന്നെനിക്കുറപ്പുണ്ട്. ഏത് നിലയിലെത്തിയാലും പണ്ടത്തെ പട്ടിണിക്കാരൻ പയ്യൻ എന്റെ ഉള്ളീൽ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. പഴയ കാലത്തോട് ഇന്നും ആഭിമുഖ്യം കാണിക്കുന്ന പഴയ സാധു പയ്യൻ.
ഒന്നു കൂടി ആ മണൽ പരപ്പിലേക്ക് നോക്കിയിട്ട് ഞാൻ തിരിഞ്ഞ് നടന്നു....യാത്ര തുടരാൻ.
ഷരീഫ് കൊട്ടാരക്കര.9744345476
Wednesday, October 2, 2024
സിനാൻ തിരിച്ചെത്തി
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സഫലമായി. സിനാനെ ഇന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു അവനും അവന്റെ മാതാപിതാക്കളും ഇന്ന് കൊട്ടാരക്കരയിലെത്തി. നല്ല ക്ഷീണമുണ്ട്, മോന്. കൂടാതെ കുത്തിവെക്കാനായി വെയിൻ തപ്പി കുത്തി തുളച്ച സൂചിപ്പാടുകൾ കൈകളിലുണ്ട്. അവിടെമെല്ലാം അവന് വേദനിക്കുന്നുണ്ടാകാം. പക്ഷേ അവനത് പറയാനറിവില്ലല്ലോ. ശരീരത്തിൽ കൊതുകുകൾ വ്ന്ന് കുത്തി അവയുടെ വയറ് വീർത്താലും അവന് അതിനെ ഓടിച്ച് കളയാനറിയില്ല. അവന്റെ ധാരണ ഈ വേദനകളെല്ലാം ദൈനംദിന ജീവിതത്തിലെ പതിവ്കളായിരിക്കാമെന്നാകാം.
പഴയ സിനിമാ നാടക ഗാനങ്ങൾ കേട്ട് പൊട്ടി ചിരിച്ചുള്ള പഴയ ഫോട്ടോയാണിതിനോടൊപ്പമുള്ളത്.
എന്തായാലും എന്റെ പൊന്നു മോനിങ്ങെത്തി. എല്ലാവരുടെയും പ്രാർത്ഥനകൾക്കു അനേകമനേകം നന്ദി.
Saturday, September 28, 2024
സിനാന് വേണ്ടി
സിനാൻ നിങ്ങൾക്ക് സുപരിചിതനാണ്. ഫെയ്സ് ബുക്കിലൂടെ അവനെ ഏറെ തവണ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 13 വയസ്സ് പ്രായമുള്ള അവൻ മിനിഞ്ഞാന്ന് (വ്യാഴം) മുതൽ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിൽസയിലാണ്. അനന്തപുരിയിലെ ഏറെ കനത്ത ബില്ലുകൾ ഞങ്ങൾക്ക് ഭാരമേറിയതാണെങ്കിലും അവനെ കുഞ്ഞുന്നാൾ മുതൽ ചികിൽസിക്കുന്ന ഡോക്ടർ മാർത്താണ്ഡൻ പിള്ള അവിടെ ആയതിനാൽ അവനെ അദ്ദേഹത്തെ കാണിക്കേണ്ടത് അത്യാവശ്യമായി വന്നു. ഒരാഴ്ചത്തെ പനിക്കും തുടർന്നുള്ള ഭക്ഷണ വിരക്തിക്ക് ശേഷവും അവൻ രണ്ട് മൂന്ന് ദിവസമായി ഭേദപ്പെട്ട് വരികയായിരുന്നു. വ്യാഴ്ച 11 മണിയോടെ പാട്ടും ആസ്വദിച്ച് എന്നോട് ചേർന്ന് ചിരിച്ച് ചിരിച്ച് കിടന്ന അവന് ഇടക്കിടെ വരാറുള്ള ജന്നി വന്നു. അൽപ്പ സമയത്തിന് ശേഷം പോകാറുള്ള ആ രോഗം 1 മണിക്കൂർ കഴിഞ്ഞും മാറാതിരുന്നതിനാൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തുടർ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും അവനെയും കൊണ്ട് പോകേണ്ടി വന്നു. ഓക്സിജൻ ലവ്ൽ താഴ്ന്നുകൊണ്ടിരുന്നതാണ് കാരണം. മെഡിക്കൽ കോളേജിലേക്ക് പോകാതെ മാർത്താണ്ഡൻ പിള്ളയെ കരുതി അവനെ അനന്തപുരി ആശുപത്രിയിലേക്ക് മറ്റൊന്നും ചിന്തിക്കാതെ കൊണ്ട് പോയി. അവിടെ എത്തിയപ്പോൾ അവർ അവനെ വെന്റിലേറ്ററിലാക്കി.
ഉദ്വേഗവും വിമ്മിപ്പൊട്ടലും നിറഞ്ഞ നീണ്ട മണിക്കൂറുകൾക്ക് ശേഷം ഇന്ന് വൈകുന്നേരം അവനെ ഭാഗികമായി വെന്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിഞ്ഞു. ആരെയുംകാണാതെയും കാണിക്കാതെയും ഏകാന്തതയിൽ അവൻ കഴിഞ്ഞ മണിക്കൂറുകൾ തള്ളി നീക്കിയത് ആശുപത്രിക്കാർ നൽകിയ മയക്ക് മരുന്നിലാണെങ്കിലും ഞങ്ങൾക്ക് മയങ്ങാൻ കഴിഞ്ഞിരുന്നില്ലല്ലോ. എന്റെ ഇളയ മകൻ സൈഫുവിന്റെ ഏക സന്തതിയാണ് വീടിന്റെ പ്രകാശ നാളമായ എന്റെ പൊന്ന് മോൻ. അവന് വർത്തമാനം പറയാനോ നടക്കാനോ കഴിയില്ലെങ്കിലും ഞങ്ങളുടെ എല്ലാം പ്രാണ നാണല്ലോ സിനാൻ.
സൈഫുവും അവന്റെ ഉമ്മ ഷൈനിയും ആശുപത്രിയിൽ തന്നെ ത്ങ്ങുകയാണ്
സിനാൻ പെട്ടെന്ന് തന്നെ ഞങ്ങളോടൊപ്പം ഒത്ത് ചേരാനും പഴയത് പോലെപാട്ട് കേട്ട് തലകുലുക്കി ആസ്വദിച്ച് സന്തോഷിക്കാനും ഞങ്ങളെ കെട്ടി പിടിച്ചിരിക്കുവാനും പെട്ടെന്ന് തന്നെ ഇടവരട്ടെ എന്ന് ഹൃദയത്തിൽ തട്ടി കരുണാമയനോട് പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ പ്രാർത്ഥനയും അവൻ് വേണ്ടി ഉണ്ടാകുമല്ലോ.
Saturday, September 14, 2024
ഈ സാധനം എന്റേതല്ല.
”ഈ സാധനം എന്റേതല്ല“ എന്ന പേരിൽ വളരെ വർഷങ്ങൾക്ക് മുമ്പ് ഇത് പോലുള്ള ഒരു ഉത്രാട രാവിൽ ഞാൻ കുറിച്ചിട്ട ഒരു അനുഭവം പിന്നീട് ജീവിതാനുഭവങ്ങളുടെ സമാഹാരത്തിൽ ഞാൻ ഉൾക്കൊള്ളീച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ആ നല്ല സുഹൃത്ത് ഇപ്പോൾ എവിടെയാണെന്നറിയില്ല. യാതൊരു വിവരവുമില്ല. അവൻ ഈ പോസ്റ്റ് കണ്ട് ഞാനുമായി ബന്ധപ്പെട്ടാലോ...അത് കൊണ്ട് ഒരിക്കൽ കൂടി ....
ഈ സാധനം എന്റേതല്ല ഒരു ആത്മാര്‍ത്ഥ സുഹൃത്തിനു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില സ്വഭാവങ്ങളുണ്ട്. എന്നെക്കാളും വളരെ ചെറുപ്പമാണെങ്കിലും അവന്റെ പ്രത്യേകതകള്‍ അവനുമായി എന്നെ വളരെ അടുപ്പത്തിലാക്കി. ഉന്നത ബിരുദധാരിയായ അവന് ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നവനും ജീവിതം എല്ലാ നിലയില്‍ നിന്നും വീക്ഷിക്കുവാന്‍ തല്പ്പരനും അത് കൊണ്ട് തന്നെ ഒരിടത്തും സ്ഥിരമാകാത്തവനുമാണ്. കഴിഞ്ഞ വര്‍ഷം അവന് ഗല്ഫില് ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയിലായിരുന്നെങ്കില്‍ ഈ വര്‍ഷം നാട്ടില്‍ കര്‍ഷക തൊഴിലാളിയായാണ് അവനെകാണപ്പെട്ടത്. ചിലപ്പോള്‍ ആട്ടോ റിക്ഷ ഡ്രൈവറായാണവന്‍ പ്രത്യക്ഷപ്പെടുക. കൊട്ടാരക്കരക്ക് സമീപമുള്ളഒരു ഗ്രാമത്തില്‍ സാമാന്യം കഴിഞ്ഞ് പോകാന്‍ ഭൂസ്വത്തുള്ള വീട്ടില്‍ താമസിക്കുന്ന അവനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം.
കോടതി മുറിയിലെ നാലു ചുമരുകള്‍ തീര്‍ത്ത തടങ്കല്‍ പാളയത്തില്‍ നിന്നും രക്ഷപെട്ട്, പത്ത് മാലോകരുമായി ബന്ധം പുലര്‍ത്തി ഒരു സാധാരണ മനുഷ്യനായി ജീവിക്കാന്‍ കൊതിച്ച് നടക്കുന്ന കാലത്താണ് സുരേഷുമായി ഞാന്‍ ബന്ധപ്പെട്ടത്. ഈ ലോകവും അതിലെ മനുഷ്യരെയും എല്ലാ കോണുകളില്‍ നിന്നും വീക്ഷിക്കുവാന്‍ ഹരം കൊണ്ട് നടക്കുന്ന ഞാനും സുരേഷും വളരെ പെട്ടെന്ന് അടുത്തു. ഒരു ആട്ടോ ഡ്രൈവറായാല്‍ പല സ്വഭാവക്കാരെയും അടുത്ത് നിന്ന് വീക്ഷിക്കാം എന്ന അവന്റെ അഭിപ്രായത്തില്‍ ആകര്‍ഷിക്കപ്പെട്ട് കുറച്ച് സമയം അവന്റെ ആട്ടോയുടെ മുന്‍സീറ്റില്‍ രാത്രി അവനോടൊപ്പം കൂടാന്‍ ഞാന്‍ അവനോട് അനുവാദം ചോദിച്ചു. രാത്രി കാലങ്ങളില്‍ അപ്രകാരം ആട്ടോ ഡ്രൈവറുടെ കൂട്ടിനു മുന്‍സീറ്റില്‍ സഹായികള്‍ ഇരിക്കുന്നത് പതിവ് കാഴ്ച ആയതിനാല്‍ ആരും മുന്‍ സീറ്റുകാരനെ ശ്രദ്ധിക്കുകയില്ലെന്നും എന്റെ വേഷം കൈലിയും ഷര്‍ട്ടും പിന്നെ ചെവി മൂടിക്കെട്ടി ഒരു തോര്‍ത്തും കൂടിയായാല്‍ യാത്രക്കാരുടെ മുമ്പില്‍ ഞാന്‍ തിരിച്ചറിയപ്പെടില്ലെന്നും ഒക്കെ അവനോട് പറഞ്ഞിട്ടും, “അവനവന്റെ വിലക്കും നിലക്കും ഒത്ത രീതിയില്‍ ജീവിച്ചാല്‍ മതിയെന്നും ആവശ്യമില്ലാത്ത പണിക്കൊന്നും പോകേണ്ടാ“ എന്നും പറഞ്ഞ് എന്റെ അപേക്ഷ നിഷ്ക്കരുണം അവന് നിരസിച്ചെങ്കിലും എപ്പോഴെങ്കിലും അവന് എന്നെ പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഓണത്തിനു തലേന്ന് ഉത്രാട നാളില്‍ ഒരു മഴക്ക് ശേഷമുള്ള രാത്രിയിലെ വിളറിയ നിലാവില് സുരേഷ് എന്നെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു.
“ റോഡ് നിറയെ പാമ്പുകള്‍ , കാണണമെങ്കില്‍ ഉടനേ വാ”
ഞാന്‍ കൈലി വേഷം ധരിച്ച് , എന്റെ വീടിനു സമീപമുള്ള റെയില്‍ വേ മേല്‍പ്പാലത്തിനു സമീപംതോര്‍ത്ത് കൊണ്ട് മുഖം മറച്ച് തയാറായി നിന്നപ്പോള്‍ ഒരു ആട്ടോ പാഞ്ഞ് വന്ന് എന്റെ അടുത്ത് നിര്‍ത്തി. സുരേഷ് തല പുറത്തേക്ക് നീട്ടി പറഞ്ഞു;
“പെട്ടെന്ന് കയറ്, ഇന്ന് നല്ല തിരക്കാണ്”
“ സാറുശ്രദ്ധിച്ചോ, ഒരുത്തെനെങ്കിലും മദ്യപിക്കാത്തവനുണ്ടോ?“
“എടോ കയ്യില്‍ പൈസ്സാ ഉണ്ടായത് കൊണ്ടല്ലേ അവര്‍ കുടിക്കുന്നത്, ബോണസ്സായും അഡ്വാന്‍സ്സായും കുറേ തുക കയ്യില്‍ വരുമ്പോള്‍ ഒന്ന് മിനുങ്ങാമെന്ന് അവര്‍ കരുതുന്നു, ,നമ്മളെന്തിന് ഇതെല്ലാം ശ്രദ്ധിക്കുന്നു, വിട്ട് കള” ഞാന്‍ മറുപടി പറഞ്ഞു.
“ സാറ് പിന്നെന്തിനു ഇങ്ങോട്ട് വേഷോം കെട്ടി വന്നു,ഇതെല്ലാം ഒന്ന് നിരീക്ഷിക്കാനും എന്റെ ചില സംശയങ്ങള്‍ പങ്ക് വെക്കാനും വിളിച്ചപ്പോള്‍ കുറേ മഞ്ഞ കോണവതിയാരം പറയാന്‍ വന്നിരിക്കുന്നു, അതെല്ലാം വിട്ട് കളയണമത്രേ!” സുരേഷ് ചൂടായി. അവന് അതങ്ങിനെയാണ്. പെട്ടെന്ന് ചൂടാകും അതേ പോലെ തണുക്കും.
“ഇതില്‍ നമുക്കെന്താണ് ചര്‍ച്ച ചെയ്യാനുള്ളത്?” അവന്റെ ദേഷ്യം അവഗണിച്ച് ഞാന്‍ ചോദിച്ചു.
“ഇവനെല്ലാം കുടിച്ചേച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയുംപ്രതികരണങ്ങള്‍ എങ്ങിനെ ആയിരിക്കും, അവര്‍ക്ക് സന്തോഷമായിരിക്കില്ല, തീര്‍ച്ച, അവരുടെ പ്രതിഷേധം പുറത്തെടുക്കുന്ന രീതി എങ്ങിനെ ആയിരിക്കും. അതോ അവര്‍ക്ക് ഭയമായിരിക്കുമോ?... ഒരു മദ്യപാനി ഭര്‍ത്താവ്/ അഛന് മകന് വീട്ടില്‍ വന്ന് കയറുമ്പോള്‍ എന്തായിരിക്കും അവരുടെ മുഖ ഭാവം....ഈ വിഷയം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?”
ഒരു ഗാന്ധിയന്റെ മകനായ അവന്റെ വീട്ടില്‍ അപ്രകാരമുള്ള രംഗം ഉണ്ടായിട്ടില്ലാത്തതിനാല്ഈ വിഷയത്തില്‍ അവന്റെ ജിഞാസയുടെ ആഴം എത്രമാത്രം ഉണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.
“എടോ, പലരും പല രീതിയില്‍ പ്രതികരിക്കും.... ചില സ്ത്രീകള്‍....”
“വേണ്ടാ, വിവരണങ്ങള്‍ വേണ്ടാ, ഇന്ന് നമുക്ക് അത് പോലുള്ള ഒരു കേസെങ്കിലും ലൈവായി കാണണം. ഇന്നു ധാരാളം പേര് പാമ്പായി പമ്പരം കുത്തി നടക്കുന്നതിനാല്‍ ഏതെങ്കിലും സന്ദര്‍ഭം നമുക്ക് കിട്ടും, അതിനാ ഞാന്‍ കൂട്ടിനു വിളിച്ചേ“
“എവിടെ പോണം” സുരേഷ് ചോദിച്ചു.
“വീട്ടില്‍ പോണമെടാ കൂവേ”
“വീടെവിടാ കൂവേ” സുരേഷ് വിട്ടു കൊടുക്കുന്ന ജാതിയല്ലല്ലോ.യാത്രക്കാരന് പാതി അടഞ്ഞകണ്ണ് കൊണ്ട് സുരേഷിനെ സൂക്ഷിച്ച് നോക്കി, എന്നിട്ട് മൊഴിഞ്ഞു;
“ഹായ്! നീ നമ്മടെ പാര്‍ട്ടി തന്നെ, അങ്ങിനെ വേണം, അങ്ങിനെ വേണം, എനിക്ക്...(സ്തലത്തിന്റെ പേര് പറഞ്ഞു) പോണോടാ മോനേ...”
“വണ്ടീലോട്ട് കയറ് അച്ഛാ....” സുരേഷ് പ്രതികരിച്ചു. യാത്രക്കാരന് ആട്ടോയില്‍ കയറി ഇരുന്നതിനു ശേഷം സുരേഷിനോട് ഇഴഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“ ഞാനേത് വഴിയിലൂടെയാടാ നിന്റഫനായത്”
“എന്നെ മോനേന്ന് വിളിച്ചപ്പോള്‍ ഞാന്‍ അച്ഛാ എന്ന് വിളിച്ച് അത്രയേയുള്ളൂ” സുരേഷിന്റെ മറുപടി ഉടനുടനെയാണ്, അവന് വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ലിവര്‍ വലിച്ചു വിട്ടു.
“മോനേ, എന്ന വാക്കിന്റെ മുമ്പീ ഞാന്‍ വേറെ ഒരു കൊച്ച് വാക്ക് ചേര്‍ത്തിരുന്നല്ലോടാ, നീയ് അത് കേട്ടില്ലേടാ...” യാത്രക്കാരന്റെ മറുപടി സുരേഷിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിന്റ്റേത്പോലെമാറ്റിയതായി കണ്ടപ്പോള്‍ എനിക്ക് ചിരി പൊട്ടി.
“നാശമായോ, എവന്റെ വീട് എവിടാന്ന് ചോദിക്കുന്നതെങ്ങിനെയാണ്...ശവം കൂര്‍ക്കം വലിച്ചുറങ്ങുകയാണ്...”സുരേഷിന്റെ സ്ഥലവും കഴിഞ്ഞ് വണ്ടി ഒട്ട് ദൂരം വണ്ടി മുമ്പോട്ട് പാഞ്ഞു ഞാന്‍ പുറകിലേക്ക് എത്തി കൈ നീട്ടി, ഉറങ്ങുന്ന പാമ്പിനെ തട്ടി വിളിച്ചു.പുറകില്‍ നിന്നും ചീറ്റലും മൂളലും തുമ്മലും ചുണ്ടിനടിയിലെ പിറുപിറുക്കലും ഉയര്‍ന്നു.
“....... എവിടെയാ വീട്?“ സുരേഷ് ഉച്ചത്തില്‍ ചോദിച്ചു.
“കവലേന്ന് എടത്തോട്ടുള്ള വഴിയിലൂടെ പോടാ , അവിടെ ചെല്ലട്ട് ഞാന്‍ പറഞ്ഞ് തരാം.” പാമ്പ്പിന്‍ സീറ്റില്‍ ചരിഞ്ഞ് കിടന്നു.ആട്ടോ ഇടവഴിയിലൂടെ മുന്നോട്ട് പോയി. പെട്ടെന്ന് പാമ്പ് വിളിച്ച് പറഞ്ഞു.
“ആ വലിയ മരം നിക്കുന്ന വീട്ടിന്റെ മുമ്പില്‍ നിര്‍ത്തെടാ”ഇരുളടഞ്ഞ വീടും തൊടിയും. പാമ്പ് ഇറങ്ങാതെ വണ്ടിയില്‍ തന്നെ കിടന്നു. സുരേഷ് അയാളെ കുലുക്കി വിളിച്ചു.ങൂഹും. ഒരു അനക്കവുമില്ല.
“നാശം . മാരണം. വീടെത്തിയെടോ, ഇറങ്ങെടോ” സുരേഷിന്റെ ശബ്ദം വളരെ ഉച്ചത്തിലായതിനാലായിരിക്കാം വീട്ടില്‍ വിളക്ക് തെളിഞ്ഞു. മുന്‍ വശം വാതില്‍ തുറക്കപ്പെട്ടു. മദ്ധ്യ വയസ്കയായ തടിച്ച ഒരു സ്ത്രീ വാതില്ക്കല് പ്രത്യക്ഷപ്പെട്ടു.
“ ഇത് ഇവിടത്തെ സാധനമാണ്, ഒന്ന് പിടിച്ചിറക്ക് എനിക്ക് പോകണം”
എന്റെ സ്നേഹിതന്റെ ആവലാതി കേട്ടു സ്ത്രീ ആകാശത്തേക്ക് നോക്കി മൊഴിഞ്ഞു:-
” ഇന്ന് നേരത്തെ കെട്ടി എടുത്തോ, നാളെ മാവേലി യോടൊപ്പം വെളുപ്പാന്‍ കാലത്ത്ഉരൂള്ളുവെന്നാ ഞങ്ങ കരുതിയേ’ അവര്‍ അടുത്ത് വന്ന് ആട്ടോയിലേക്ക് നോക്കി.ആട്ടോയ്ക്കുള്ളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ പാമ്പിനെ കണ്ടപ്പോള്‍ അവര്‍ വിളീച്ച് കൂവി:-
“ഈ സാധനം ഇവിടെത്തേതല്ലാ, ഇതിനെ നാല് വീടപ്പുറം കൊണ്ടിറക്ക് , അവിടെ ഒരു വലിയമരം നില്‍പ്പുണ്ട്. ആ വീട്ടിലേതാ ഇത്” സ്ത്രീ യാതൊരു കുലുക്കവുമില്ലാതെ വീട്ടിലേക്ക് കയറിയപ്പോള്‍ സുരേഷ് ചോദിച്ചു:-
“ഈ വാര്‍ഡിലെ സാധനങ്ങളെല്ലാം ഈ മോഡലില്‍ തന്നെയാണോ?” സ്ത്രീ മുന്‍ വശത്തെ കതക്ഞങ്ങളുടെ നേരെ കൊട്ടി അടച്ച് ശബ്ദം ഉണ്ടാക്കിയതോടെ സുരേഷിന്റെ ചോദ്യത്തിന്റെഉത്തരമായി.
“എടോ അണ് വാന്റഡ് ഹെയറേ!(ആവശ്യമില്ലാത്ത രോമമേ എന്ന് മലയാളം) എഴുന്നേരെടോ, തന്റെ വീട് കാണിച്ച് താടോ” യാത്രക്കാരനെ നോക്കിഎന്റെ സ്നേഹിതന് അലറിയപ്പോള്‍ ഞാന്‍ അവനെ ശാന്തനാക്കാന്‍ ശ്രമിച്ചു.അപ്പോള്‍ പാമ്പ് എഴുന്നേറ്റിരുന്നു സുരേഷിനെ നോക്കി പതുക്കെ പറഞ്ഞു:-
“തെറി പറയാതെടാ ....#### മോനേ!!! എടാ! കണ്ട പെണ്ണുങ്ങക്ക് എന്നെ കൊണ്ട് കൊടുക്കാന്‍ നീ എന്റെ ആരാടാ, എന്റെ പെണ്ണുമ്പിള്ള ഇത് വല്ലതും കണ്ടിരുന്നെങ്കില്‍ ഇവിടെ കുരുതിക്കളമായേനെ..വിടെടാ വണ്ടി എന്റെ വീട്ടിലേക്ക്....”ഒന്നും മിണ്ടാതെ സുരേഷ് ലിവര്‍ വലിച്ചടിച്ചു. വണ്ടി മുന്നോട്ട് നീങ്ങി ഒരു വലിയ മരം മുന്‍ വശം നില്ക്കുന്ന വീടിന്റെ മുമ്പില്‍എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു
”ഇതായിരിക്കും വീട്”
പുറകില്‍ നിന്നും ഉടന്‍ കമന്റ് വന്നു. “തലേക്കെട്ട് ഒള്ളവനു വെവരോണ്ട്” ഞാന്‍ തോര്‍ത്ത്തലയില്‍ കെട്ടിയതാണ് അയാള്‍ സൂചിപ്പിച്ചത്.വണ്ടി വീട്ടിന്റെ മുമ്പില്‍ നിന്നു.ആ വീട്ടില്‍ വെളിച്ചവും ആളനക്കവുമുണ്ടായിരുന്നു. വണ്ടി വന്ന് നിന്ന ശബ്ദം കേട്ട് കതക് തുറക്കപ്പെട്ടു. മുന്‍ വശത്തെ ലൈറ്റ് അവിടമെല്ലാം പ്രകാശഭരിതമാക്കി.ഒരു സ്ത്രീയും 16വയസുള്ള പെണ്‍കുട്ടിയുംപുറകില്‍ ഒരു വല്യമ്മയും പ്രത്യക്ഷപ്പെട്ടു.
“ഇത് ഇവിടെത്തെ സാധനമാണോ”? സുരേഷ് ആട്ടോക്കകത്തേക്ക് കൈ ചൂണ്ടി.
ആ സ്ത്രീയുടെ മുഖത്ത് ലജ്ജയും അപമാന ഭാവവും കാണപ്പെട്ടു; പെണ്‍കുട്ടിയുടെ മുഖത്ത് ഭയവും. വല്യമ്മ കണ്ണിനു മുകളില്‍ കൈ വെച്ച് രംഗം ആകെ വീക്ഷിച്ചു.
“ചേട്ടാ വീടെത്തി” സുരേഷ് പറഞ്ഞു.
“ഓണത്തിനു സാധനങ്ങള്‍ വാങ്ങാന്‍ പോയതാണോടാ രാമകൃഷ്ണാ.. നീ...?“ വല്യമ്മ ആയിരുന്നു അത് ചോദിച്ചത്.
മറുപടിയായി ആട്ടോയില്‍ നിന്നും നിന്നും ഒരു ഓക്കാനത്തിന്റെ ശബ്ദം പുറത്ത് വന്നു.
“ആട്ടോയില്‍ ഛര്‍ദ്ദിച്ചാല്‍ എന്റെ വിധം മാറുമേ...“സുരേഷ് താക്കീത് നല്കി.പെണ്‍കുട്ടി ഇപ്പോള്‍ കരച്ചിലിന്റെ വക്കത്താണ്. സ്ത്രീ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലും.
“എഴീ, ഞാന്‍ നെന്നെ ഷെണിക്കണോ എന്നെ പിടിച്ചെറക്കാന്‍ ...” ആട്ടോക്കകത്ത് നിന്നും പാമ്പ് ചീറി.ആ സ്ത്രീയും പെണ്‍കുട്ടിയും കൂടി അയാളെ ഒരു വിധം വലിച്ച് പുറത്താക്കിയ നിമിഷം അയാള്‍ അവരെ ഛര്‍ദ്ദിലില്‍ കുളിപ്പിച്ചു. ഭയങ്കരമായ നാറ്റം അവിടെ പരന്നു. ഞാനും സുരേഷും മൂക്ക് പൊത്തി. അയാളെ അവര്‍ പിടിച്ച് നേരെ നിര്‍ത്തിയെങ്കിലും അവരുടെ പിടിയില്‍ നില്‍ക്കാതെ അയാള്‍ നിലത്തേക്ക് മറിഞ്ഞു. ക്രൂശില്‍ തറച്ചത് പോലെ കൈ രണ്ടും വിരിച്ച് അയാള്‍ നിലത്ത് കിടന്നു.
“ഞങ്ങള്‍ക്ക് പോകണം , ആട്ടോ ചാര്‍ജ് താ” സുരേഷിന്റെ ആവശ്യം കേട്ടപ്പോള്‍ ആ സ്ത്രീയുടെ മുഖത്തെ നിസ്സഹായത ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവനെ തോണ്ടിയപ്പോള്‍ അവനു കാര്യം മനസിലായതിനാല്‍ താഴെ വീണ് കിടക്കുന്ന ക്രൂശിത രൂപത്തോട് അവന് ചോദിച്ചു:-
“എടോ പൈസ്സാ എവിടെ”?
“തുണീടെ താഴെയാണടാ പൈസ്സാ ഇരിക്കുന്നത്“ ഈ മറുപടി കേട്ടതോടെ എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുമ്പേ സുരേഷ് ചാടിച്ചെന്ന് അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് വലിച്ച് പൊക്കി. “അനാവശ്യം പറയുന്നോടാ നായേ” അവന് വല്ലാതെ ചീറി. സുരേഷിന്റെ ആകാരവും ദേഷ്യവും കണ്ട് പെണ്‍കുട്ടി കരഞ്ഞു”എന്റെ അഛനെ തല്ലല്ലേ”
അടുത്ത വീടുകളില്‍ വിളക്ക് തെളിഞ്ഞു.രംഗം പന്തിയല്ലാതായി വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
“തുണിയുടെ താഴെ എന്റെ നിക്കറിലാ പൈസ്സാ ഇരിക്കുന്നത്, എടീ ഒന്നെടുത്ത് കൊടുക്കെടീ...”താഴെ കിടന്ന മനുഷ്യന് സാവധാനത്തില്‍ പറഞ്ഞു. അപ്പോഴും അയാള്‍ കൈകള്‍ രണ്ടും വിരിച്ച് മലര്‍ന്ന് കിടന്നതല്ലാതെ പൈസ്സാ നിക്കറില്‍ നിന്നും എടുത്തില്ല.
“ഛെ,‘ കാര്യം മനസിലാകാതെ അയാളെ കൈകാര്യം ചെയ്തതില്‍ കുറ്റ ബോധത്തോടെ സുരേഷ് സ്വയമേ തലക്കടിച്ചു. എനിക്ക് ചിരി പൊട്ടി. സ്ത്രീ അയാളുടെ മുണ്ട് മാറ്റിയപ്പോള്‍ പാണ്ടികള് ധരിക്കുന്ന പാളക്കരയന്‍ നിക്കര്‍ കാണപ്പെട്ടു. അതിന്റെ ഉള്ളില്‍ നിന്ന് അവര്‍ ഒരു കെട്ട് നോട്ട് പുറത്തെക്കെടുത്തു. അതില്‍ നിന്നും സുരേഷിന്റെ ആട്ടോ ചാര്‍ജ് കൊടുത്തപ്പോള്‍ താഴെ നിന്നും വീണ്ടും കല്‍പ്പന വന്നു.
“ബാക്കി പൈസ്സാ നിക്കറില്‍ തന്നെ വെക്കെടീ നാളെ തിരുവോണമാ, എനിക്ക് ഒന്ന് ശരിക്ക് മിനുങ്ങണം”
പെട്ടെന്ന് ഞാന്‍ മുമ്പോട്ട് ചെന്നു. ആ പൈസ്സാ സ്ത്രീയില്‍ നിന്നും പിടിച്ച് വാങ്ങി പെണ്‍കുട്ടിയുടെ കയ്യില്‍ വെച്ച് കൊടുത്തിട്ട് പറഞ്ഞു “ കുട്ടി ഇത് സൂക്ഷിക്ക്, നാളെ ഈ പൈസ്സാ കൊണ്ട് ഓണം കൊള്ളണം . പൈസ്സാ അഛനു കൊടുക്കരുത്.
“തലേക്കെട്ടിനു വെവരം ഒണ്ട്” താഴെ നിന്നും വന്ന കമന്റ് അവഗണിച്ച് ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകവേ ആദ്യം ഞങ്ങള്‍ ചെന്ന് നിന്ന വീടിനു മുമ്പില്‍ മറ്റൊരു ആട്ടോ നില്ക്കുന്നതും അതില്‍ നിന്നും ഒരാളെ ആട്ടോക്കാരനും ആ തടിച്ച സ്ത്രീയും കൂടി പിടിച്ചിറക്കാന്‍ പാട് പെടുന്നതും കണ്ട് സുരേഷ് പറഞ്ഞു “അത് അവിടത്തെ സാധനം തന്നെയാണ്”
“ഈ സ്ത്രീകള്‍ മദ്യപാനിയായ ഭര്‍ത്താവിനെ എന്ത് കൊണ്ട് സഹിക്കുന്നു” വണ്ടി ഓടിച്ച് കൊണ്ട് പോകുമ്പോള്‍ സുരേഷ് എന്നോട് ചോദിച്ചു.
“മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക് ഭര്ത്താക്കന്മാര് ഉണ്ടാകും. നമ്മള് കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന് കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ? ഭര്‍ത്താവില്ലാത്ത സ്ത്രീയെ സമൂഹം ഏത് രീതിയില്‍ കാണുമെന്നറിയാമല്ലോ, ഇങ്ങിനെ പല കാരണങ്ങളാലാണ് നമ്മള് ഇന്ന് കണ്ടത് പോലുള്ള കുരിശ് പെണ്ണുങ്ങള് ചുമക്കുന്നത്. ബോധവത്ക്കരണം കൊണ്ടൊന്നും മദ്യപാന സ്വഭാവം മാറാന്‍ പോകുന്നില്ല. ഈ ശാപം എന്നും സ്ത്രീകള്‍ അനുഭവിച്ചേ പറ്റൂ....” ഞാന്‍ ഇത് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ “ഛേ..ഛേ” എന്ന് പറഞ്ഞ് സുരേഷ് തലകുടഞ്ഞ് കൊണ്ടേ ഇരുന്നു. അവന് ഞാന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലാ എന്ന് വ്യക്തം.
ദാ, വഴിയില്‍ ആടിയാടി നിന്ന് ഒരു പാമ്പ് കൈ കാണിക്കുന്നു.ഞാന്‍ പറഞ്ഞു “സുരേഷേ...... വിട്ടോടാ....”