Monday, December 8, 2025

അനവസരത്തിൽ ഡി.ജി.പി.

 ദിലീപ് കേസിൽ  വിധി വന്ന് 15 മിനിട്ടിനുള്ളിൽ മീഡിയാ വൺ ചാനൽ  മുൻ ഡി.ജി.പി. ആസിഫ് അലിയുടെതായ അഭിമുഖം  പ്രക്ഷേപണം ചെയ്തു.

വിധിന്യായാത്തിലുൾക്കൊള്ളിച്ചതായി  അദ്ദേഹം അവകാശപ്പെട്ട എക്സിബിറ്റിലെ കത്തുകൾ അദ്ദേഹം തന്നെ വായിക്കുകയും  ജഡ്ജിക്ക്  തെറ്റ് പറ്റിയെന്ന് ഉച്ചത്തിൽ  ഘോഷിക്കുകയും ചെയ്തു.

അപ്പോൾ വിധിനായത്തിന്റെ പൂർണ രൂപം പുറത്ത് വരാൻ സമയമായിട്ടില്ല. ജഡ്ജ്മെന്റ് പൂർണ രൂപത്തിൽ പുറത്ത് വരികയും അത് വായിച്ച് വില ഇരുത്തിയതിന് ശേഷം  അപ്രകാരം ഒരു അഭിപ്രായം പഴയ സർക്കാരിന്റെ ഡി.ജി.പി. ഇപ്രകാരം പ്രതികരിക്കുകയും ചെയ്താൽ അതിന് ന്യായീകരണമുണ്ട്. ജഡ്ജ്മെന്റിനെ നിരൂപണം ചെയ്യാൻ  പൗരന് അവകാശം ഉണ്ട്. അതോടൊപ്പം ജഡ്ജിനെ വ്യക്തിപരമായി കുറ്റപ്പെടുത്താൻ  ആർക്കും അവകാശവുമില്ല.

ഏത് ന്യായാധിപനും  തെറ്റ് പറ്റും.  അത് ചൂണ്ടിക്കാണിച്ച് അപ്പീൽ കോടതികളിൽ പോകാം. അല്ലാതെ  ഇന്ന് ആസിഫലി  ചെയ്തത് പോലെയുള്ള ശരീര ഭാഷയിൽ ആക്രോശിച്ചാൽ ആ  തരത്തിലുള്ള പ്രതികരണം  കാരണം ഹാനി സംഭവിക്കുന്നത് നീതി ന്യായ  വ്യവസ്ഥക്കാണെന്ന്  തിരിച്ചറിയേണ്ടത് വക്കീലന്മാരാണ്.

ഒരു കേസിൽ എന്റെ താല്പര്യപ്രകാരം ഞാൻ ഉദ്ദേശിച്ച രീതിയിലെ വിധി വരണമെന്ന്  ബന്ധപ്പെട്ടവർക്കോ  ഫെമിനിസ്റ്റുകൾക്കോ ഇതര സ്ത്രീ പക്ഷ വാദികൾക്കോ  ആഗ്രഹിക്കാനും അപ്രകാരമൊരു വിധി വന്നില്ലെങ്കിൽ  വായിൽ തോന്നിയത്  പ്രതികരിക്കാനും  കഴിഞ്ഞേക്കാം.  പക്ഷേ അത് പോലെ ഒരു അഭിഭാഷകൻ  പ്രതികരിക്കുന്നത് ഒട്ടും ഭൂഷണമല്ല. മുൻ ഡി.ജി.പിയോടൊപ്പം മറ്റൊരു അഭിഭാഷകനും തൽസമയം പ്രതികരിച്ചിരുന്നത് എത്ര സംയമനത്തോടെയായിരുന്നു. അദ്ദേഹം പറഞ്ഞു ജഡ്ജ്മെന്റ് പുരത്ത് വരട്ടെ അത് വായിച്ചതിന് ശേഷം ഗൂഡാലോചന ആരോപണം എങ്ങിനെ തള്ളിയെന്ന കണ്ടെത്തൽ ശരിയോ തെറ്റോ എന്ന്  പ്രത്കർക്കാമെന്ന്. 

അതല്ലേ ശരി. അതായിരിക്കണം ശരി. അല്ലാതെ  മുൻ ഡിജി.പി.യാണെന്ന് പറഞ്ഞ്  ആവേശം കാട്ടരുതേ സാറേ!.

Friday, December 5, 2025

കാക്ക ചതിക്കപ്പെടുന്നു....

വഞ്ചിക്കപ്പെട്ട പുരുഷന്മാരെ  മനസ്സിൽ  പ്രതിഷ്ഠിച്ച് പണ്ട് എപ്പോഴോ എഴുതി പ്രസിദ്ധീകരിച്ച ഈ കഥ  ഒന്നു കൂടി പോസ്റ്റ് ചെയ്യുന്നു.

കാക്ക ചതിക്കപ്പെടുന്നു.

കിളിച്ചുണ്ടൻ മാവിന്റെ കൊമ്പിലിരുന്നു കുയിൽ കുഞ്ഞു വികൃത സ്വരത്തിൽ കരയുന്നതും കാക്ക തന്റെ ചുണ്ടിലെ തീറ്റ അതിന്റെ വായിൽ വെച്ചു കൊടുക്കുന്നതും അവൾ നോക്കി നിന്നു.

എത്രയോ നേരമായി താനിതു ശ്രദ്ധിക്കുന്നു.
 മനസ്സിലെ അസഹിഷ്ണത മുഖത്തു പ്രകടമായതു കൊണ്ടാവാം ഭർത്താവു ചോദിച്ചു:-
"എന്താ മാലിനീ നിനക്കൊരു വല്ലായ്മ.."

അവൾ മറുപടി പറയാതെ ദൂരെ കളിച്ചു കൊണ്ടിരുന്ന മകനെ ശ്രദ്ധിച്ചു.
രണ്ടു വയസ്സുകാരൻ മകൻ മരക്കുതിരയിൽ ആടുകയാണു.

പന്തു കളിച്ചു കൊണ്ടിരുന്ന അഛനും മകനും എപ്പോഴാണു കളി നിർത്തിയതെന്നോ മകൻ മരക്കുതിരയിൽ കയറി ഇരുന്നതെപ്പോഴെന്നോ അവൾ അറിഞ്ഞതേയില്ല. കരയുന്ന കുയിൽ കുഞ്ഞിനെയും അതിനു തീറ്റി കൊടുക്കുന്ന കാക്കയെയുമായിരുന്നു കുറേ നേരമായി അവൾ ശ്രദ്ധിച്ചിരുന്നതു.
മുഖത്തെ അസഹിഷ്ണത മാറ്റാനും ഭർത്താവിനെ നോക്കി ചിരിക്കാനും അവൾ ശ്രമിച്ചു.
"പഠനകാലത്തു കവിയത്രി ആയിരുന്നു എന്നതു കൊണ്ടു ഇപ്പോഴും പൂവിനും പക്ഷികൾക്കും പുറകെ നടന്നാൽ മോനെ ശ്രദ്ധിക്കാൻ പറ്റുമോ?"

അയാളുടെ സ്വരത്തിൽ പരിഭവം പുരണ്ടിരുന്നതായി അവൾ സം ശയിച്ചു.

മരകുതിരയുടെ സമീപത്തു ചെന്നു ഭര്‍ത്താവ് മകനെ എടുത്തു തോളിൽ വെയ്ക്കുന്നതും കണ്ണാടിക്കൂട്ടിലെ സ്വർണ്ണ മൽസ്യത്തെ ചൂണ്ടിക്കാണിക്കുന്നതും അവൾ കൗതുകത്തോടെ നോക്കി നിന്നു.
ഒരു ഒഴിവു ദിവസം കിട്ടിയാൽ അഛൻ മകന്റെ അരികിൽ നിന്നും മാറില്ല. അഛനു മകനെ ജീവനാണു.

കുയിൽ കുഞ്ഞു വീണ്ടും കരഞ്ഞപ്പോൾ അവൾ മാവിന്റെ കൊമ്പിൽ നോക്കി.

 ഇപ്പോൾ കാക്ക അരികിലില്ല.

എന്തൊരു ശബ്ദമാണു ഈ ജീവിയുടേതു. അവൾ അരിശത്തോടെ ചിന്തിച്ചു. കാക്കയുടേതുമല്ല കുയിലിന്റേതുമല്ലത്ത സ്വരം.
ആഹാരത്തിനു ആർത്തി കാണിക്കുന്ന സത്വം. കയ്യിലൊരു കല്ലു വേണമെന്നും കുയിൽ കുഞ്ഞിനെ എറിഞ്ഞു കൊല്ലണമെന്നും അവൾ ആഗ്രഹിച്ചു.

തനിക്കെന്തു പറ്റിയെന്നും ഈ വിധത്തിൽ തനിക്കു ചിന്തിക്കാൻ കഴിയുന്നതെങ്ങിനെയെന്നും അവൾ അതിശയിക്കുകയും ചെയ്തു.

എന്താണു തന്റെ അസഹിഷ്ണതയുടെ കാരണമെന്നു തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ ഭർത്താവിൽ നിന്നും മറച്ചു വെക്കാണുള്ള ശ്രമത്തിലായി അവൾ.
ഇപ്പോൾ കുയിൽ കുഞ്ഞു നിശ്ശബ്ദനാണു. അതു ആണോ പെണ്ണോ എന്നറിഞ്ഞിരുന്നെങ്കിലെന്നു അവൾ കൊതിച്ചു.അതിന്റെ മാതാ പിതാക്കൾ എവിടെ പോയി.
അടുത്ത പുരയിടത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരത്തിലിരുന്നു ഒരു പക്ഷേ അവർ തങ്ങളുടെ കുഞ്ഞിനെ ഒളിഞ്ഞു നോക്കുന്നുണ്ടാകാം
അവരുടെ കുഞ്ഞിനെ കാക്ക പൊൻ കുഞ്ഞായി വളർത്തുമെന്നു അവർക്കറിയാം.

മഞ്ഞ വെയിൽ പ്രകാശം പരത്തിയ ഒരു സായാഹ്നത്തിൽ കിളിച്ചുണ്ടൻ മാവിന്റെ തുഞ്ചാണി കൊമ്പത്തു കൂടു കെട്ടാൻ കാക്ക ഒരുക്കങ്ങൾ നടത്തുന്നതു അവൾ കണ്ടിരുന്നു. ചുണ്ടിൽ ചില്ലകളും നാരുമായി കാക്ക ദമ്പതികൾ മാറി മാറി പറന്നു വന്നു. കൂടു പൂർത്തിയായതിനു ശേഷം ഒരു കാക്ക (അതു ഭാര്യയോ ഭർത്താവോ എന്നറിയില്ല)ചുണ്ടിൽ പഞ്ഞി തുണ്ടുമായി പറന്നു വന്നു കൂടിനുള്ളിൽ പഞ്ഞി താഴ്ത്തി വെയ്ക്കുന്നതും അവൾ കണ്ടു.

വീട്ടുജോലികൾ ചെയ്യാൻ വേലക്കാർ ധാരാളം ഉള്ളതിനാൽ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചായിരുന്നല്ലോ അവൾ സമയം ചെലവഴിച്ചിരുന്നതു.
മകൻ എല്ലാ നേരവും ആയയുമായി കഴിഞ്ഞു

പൂവിലും പൂനിലാവിലും തുമ്പിയിലും തുമ്പപ്പൂവിലുമായിരുന്നു ബാല്യം മുതൽ തന്റെ താൽപര്യം.
 പ്രപഞ്ചമാകെ സ്നേഹം നിറഞ്ഞു നിൽക്കുന്നു എന്നും താനൊരു പ്രേമഗായികയാണെന്നും അവൾ വിശ്വസിച്ചു. കോളേജിൽ "പ്രേമഭിക്ഷുകി" എന്ന ഓമനപ്പേരു വീണപ്പോൾ അവൾക്കു നാണം തോന്നിയില്ല. കവിയരങ്ങിൽ പരിചയപ്പെട്ട കവിയുമായി ആരംഭിച്ച പരിശുദ്ധ സ്നേഹം ഹോട്ടൽ മുറിയിൽ കവിയാൽ വിവസ്ത്രയാക്കപ്പെട്ടതിനു ശേഷം അവസാനിച്ചപ്പോൾ അവൾക്കു വേദനയും തോന്നിയില്ല.
"നീ ഈ ലോകത്തു ഉണ്ടോ?!" ഭർത്താവിന്റെ ശബ്ദം അവളെ ഭയപ്പെടുത്തി. താൻ അയാളെ ഭയക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.

തന്റെ ശരീരത്തിൽ ചാരി നിന്നു തന്നെ നോക്കി ചിരിക്കുന്ന മകന്റെ ചുരുണ്ട തലമുടിയിലൂടെ വിരലോടിക്കുമ്പോൾ അവൾ മാവിൻ കൊമ്പിൽ ഒളിഞ്ഞു നോക്കി.
കുയിൽ കുഞ്ഞിനെ കാണാനില്ല. ആ ജീവി ഇനി ശബ്ദിക്കാതിരുന്നെങ്കിൽ സ്വസ്ഥത കിട്ടിയേനെ എന്നവൾ കരുതി.
കല്യാണം കഴിഞ്ഞു എട്ടാം മാസം താൻ പ്രസവിച്ചപ്പോൾ മാസം തികയാതെ ജനിച്ച കുഞ്ഞിനെ ജീവനോടെ കിട്ടുമോ എന്നായിരുന്നു ഭർത്താവിന്റെ ഭയം. കമ്പിളി തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ഡോക്റ്റർ പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.

"കഥയോ കഥകളിയോ സ്വപ്നം കണ്ടു നീ ഇവിടെ ഇരുന്നോളൂ ഞാനും മോനും കുറച്ചു നേരം കൂടി കളിക്കട്ടെ" എന്നും പറഞ്ഞു അയാൾ മകന്റെ കുഞ്ഞി കയ്യിൽ പിടിച്ചു പുൽതകിടിയിലൂടെ നടന്നു പോകുന്നതും മകൻ കൊഞ്ചലോടെ അഛനുമായി വർത്തമാനം പറയുന്നതും അവൾ നോക്കി നിന്നു.

കാക്കയുടെ ശബ്ദം അവളെ മാവിൻ കൊമ്പിലേക്കു വീണ്ടും നോക്കാൻ പ്രേരിപ്പിച്ചു. കുയിൽ കുഞ്ഞിന്റെ കരച്ചിലും കേട്ടു.പൊളിഞ്ഞു പോയ കാക്കകൂടിനു സമീപമാണു ഇപ്പോൾ അതിനെ കണ്ടതു.

മാസങ്ങൾക്കു മുമ്പു കാക്ക അതിന്റെ കൂടു കെട്ടുമ്പോൾ അടുത്ത പുരയിടത്തിലെ ആൽമരത്തിൽ പുലർ കാലത്തും സായാഹ്നത്തിലും കുയിൽ ഇണയെ വിളിച്ച്‌ നീട്ടി പാടുന്നതു അവൾ ശ്രദ്ധിച്ചിരുന്നു.മറ്റൊരു ദിവസം കാക്ക ഇല്ലാതിരുന്ന നേരം കാക്കയുടെ കൂട്ടിൽ നിന്നും കുയിൽ പറന്നു പോകുന്നതും അവൾ കണ്ടിരുന്നു. കാക്ക അറിയാതെ കുയില്‍ അതിന്റെ കൂട്ടിൽ മുട്ടയിട്ടു കാണുമെന്നു അവൾക്കു മനസ്സിലായി.

പാവം കാക്ക തന്റെ കുഞ്ഞാണെന്നു കരുതി കുയിൽ കുഞ്ഞിനു കൊക്കിൽ തീറ്റ കൊണ്ടു വന്നു കൊടുക്കുന്നു.അടങ്ങാത്ത ആർത്തിയോടെ ആ ജീവി അതു വിഴുങ്ങുന്നതും കാക്ക അതു നോക്കി ഇരിക്കുന്നതും മാവിൻ ചില്ലകൾക്കിടയിലൂടെ അവൾ കണ്ടു.

പാവം കാക്ക. അവളുടെ മനസ്സു മന്ത്രിച്ചു.

"കാക്കേ അതു നിന്റെ കുഞ്ഞല്ല, കുയിലിന്റെ കുഞ്ഞാണു" എന്നു കാക്കയോടു വിളിച്ചു കൂവാൻ അവൾ ആഗ്രഹിച്ചു.

സഫലമാകാത്ത താണു തന്റെ ആഗ്രഹമെന്നും കാക്ക നിരന്തരം വഞ്ചിക്കപ്പെടുക തന്നെ ചെയ്യുമെന്നും ചിന്തിച്ചപ്പോൽ അവളുടെ കണ്ണുകൾ ഈറനായി.

"സ്വപ്നം കണ്ടു നീ കരയാനും തുടങ്ങിയോ" എന്നു ചോദിച്ചു ഉൽക്കണ്ഠയോടെ തന്നെ നോക്കി നിൽക്കുന്നതു തന്റെ ഭർത്താവല്ലെന്നും ആ കാക്കയാണെന്നും അയാളുടെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്ന തന്റെ മകനു കുയിൽ കുഞ്ഞിന്റെ ഛായ ഉണ്ടെന്നും അവൾക്കു തോന്നിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ നെഞ്ചിൽ മുഖം അമർത്തി.

"എന്തു പറ്റിയെടോ തനിക്കു" എന്ന അയാളുടെ ചോദ്യത്തിനു ഉത്തരം നൽകാൻ അവൾക്കു കഴിയാത്തതിനാൽ ആ മാറിൽ മുഖം അമർത്തി നിന്നു "എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ" എന്നു മാത്രം അവൾ മന്ത്രിച്ചു.

(മാക്സിയും ബെർമൂഡായും എന്ന എന്റെ പുസ്തകത്തിൽ ഈ കഥ ചേർത്തിരുന്നു)

Friday, November 14, 2025

കയറിയ വില ഇറങ്ങില്ല.

 GIN SORBITRATE എന്ന ഗുളിക എന്റെ ഡോക്റ്ററുടെ  നിർദ്ദേശ പ്രകാരം കുറച്ച് ദിവസങ്ങളായി ഞാൻ കഴിച്ച് കൊണ്ടിരിക്കുന്നു.

30 എണ്ണം അട്ങ്ങിയ ഒരു കുപ്പിക്ക് ഞാൻ ആദ്യം വാങ്ങിയത് 304രൂപക്കാണ്. (എല്ലാ നികുതികളും ഉൾപ്പടെ).

 അങ്ങിനെ ഇരിക്കവേ ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി  ഒരു സുപ്രഭാതത്തിൽ  ജി.എസ്.റ്റി. ഇനത്തിൽ പല സാധനങ്ങളുടെയും നികുതി  കുറവ് വരുത്തി. അതിന്ശേഷം ഞാൻ മേൽപ്പറഞ്ഞ ഗുളിക വാങ്ങാൻ പോയപ്പോൾ  എന്നിൽ നിന്നും 248 രൂപയേ വാങ്ങിയുള്ളൂ. വില കുറവ് കണ്ടപ്പോൾ ഞാൻ മെഡിക്കൽ സ്റ്റോറുകാരോട് ചോദിച്ചതിൽ  “സർ, ടാക്സ് കുറഞ്ഞി രിക്കുന്നു, അതാണ് വിലയിൽ കുറവ് വന്നത്. എന്ന് മറുപടി കിട്ടി.  മനസ്സിൽ ബഹു: ധ്ന മന്ത്രിക്ക് സ്തുതി പറഞ്ഞിറങ്ങി. 

അതേ ഗുളിക ഇന്ന് വാങ്ങാൻ അതായത് 1 മാസം കഴിഞ്ഞ് ചെന്നപ്പോൾ അതിന്റെ വില  ഇന്ന് 320 രൂപ ആയിരിക്കുന്നു. അന്വേഷിച്ചതിൽ ടക്സ് കുറവ് തന്നെ, പക്ഷേ ഗുളികയുടെ വില കമ്പനി കൂട്ടിയിരിക്കുന്നു. നിങ്ങൾക്ക് മനസ്സിലായില്ലേ? പറഞ്ഞ് തരാം. 

ഒരു ചാക്ക് സിമിന്റിന് 500 രൂപ പഴയ വില എന്ന് സങ്കൽപ്പിക്കുക. അതായത് 400 രൂപാ സിമിന്റ് വിലയും ടാക്സ് 100 രൂപയും എന്ന് കരുതുക.  ടാക്സ് സർക്കാർ  50 രൂപ കുറച്ചപ്പോൾ സിമിന്റിന്റെ മൊത്ത വില 400+50==450 രൂപാ ആയി കുറയണം.. ജനത്തിന് 450 രൂപക്ക് സിമിന്റ് കിട്ടണം. പക്ഷേ സിമിന്റ് മുതലാളി  തന്റെ ചരക്കിന് 50 രൂപാ വർദ്ധിപ്പിച്ചു. ഇപ്പോൾ സിമിന്റ് വില 450+ ടാക്സ് 50==ആകെ വില 500 രൂപ.  പഴയ വില 500 രൂപാ തന്നെ ജനം കൊടുക്കണം. ടാക്സ് സർക്കാർ കുറച്ചതിന്റെ പ്രയോജനം ജനത്തിന്റെ പോക്കറ്റിലല്ല, കുത്തക മുതലാളിയുടെ പോക്കറ്റിൽ പോയി. എങ്ങിനെയുണ്ട് വെസ്സനുസ്സ്. 

പൊതുജനമെന്ന തെണ്ടീ!!!!  അങ്ങിനെ നീ സുഖിക്കേണ്ട. മണ്ണൂം ചാരി നിന്ന മുതലാളിയായ ഞാൻ പൊന്നും കൊണ്ട് പോകും. അത്രന്നെ ഹും....

ഇതാണ് മുകളിൽ പറഞ്ഞ ഗുളികയുടെയും കഥ. ടാക്സ് കുറഞ്ഞതിന്റെ ഗുണം ജനത്തിനില്ല.  ഗുളിക കമ്പനിയുടെ അതായത് ഗുളിക മുതലാളിയുടെ ചേപ്പിലോട്ട് ഗമിക്കും.

കൂടിയ വില കുറക്കാൻ ഞങ്ങൾ സമ്മതിക്കില്ല. കൂടിയത് കൂടിയത് തന്നെ, അതിന് മാറ്റമില്ല. അത് കൊണ്ട് തന്നെ അല്ലേ നാളികേരത്തിന്റെ നാട്ടിൽ തേങ്ങായുടെ വില ഉൽപ്പന്നം കൂടിയിട്ടും മധുരയിലെ ചില മൊത്തക്കച്ചവടക്കാർ  കുറക്കാൻ ഒരുങ്ങാത്തത്. 20 രൂപ ഉണ്ടായിരുന്ന മർച്ചീനി 50 രൂപാ ആയത് ആരെങ്കിലും കുറച്ചോ മമ്മതേ! കർഷകന് കിട്ടണത് ദേ! അതാണ്..അതിന്റെ.പേര് പറയുന്നില്ല.

ഇനി പറയുക നിങ്ങൾക്ക് അധികാരം കയ്യിൽ കിട്ടുകയും വെടി വെക്കാൻ പവർ ലഭ്യമാകുകയും ചെയ്താൽ ആരെ ആദ്യം വെടി വെക്കും കൊള്ളക്കാരെയോ അതോ ഈ കുത്തക മുതലാളിമാരെയോ?!!!

Friday, November 7, 2025

വീണ്ടും മെഡിക്കൽ കോളേജ് വാർത്തകൾ..

 അഞ്ച് ദിവസമായി ചികിൽസ കാത്ത് മെഡിക്കൽ കോളേജിൽ  കഴിഞ്ഞിരുന്ന  ഹൃദയ  സംബന്ധമായ  രോഗമുള്ളയാൾ മരിച്ചു എന്ന വാർത്ത പത്രത്തിൽ വായിച്ചു.

ആശുപത്രിയിൽ നിന്നും അപാകതകൾ ഒന്നും ഉണ്ടായിട്ടില്ലാ എന്ന്  ഭരണ പക്ഷവും അനാസ്ഥയും അലസതയാലുമാണ് രോഗി മരിച്ചതെന്നു പ്രതി പക്ഷവും  വാദങ്ങൾ നിരത്തുമ്പോൾ പരമമായ ഒരു സത്യം തെളിഞ്ഞ് നിൽക്കുന്നു. 

ആ രോഗിയുടെ ആശ്രിതർക്ക് അവരുടെ അത്താണീ നഷ്ടപ്പെട്ടു എന്ന സത്യം.

രോഗാവസ്ഥയിൽ എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽ കോളേജാണ്.ഇവിടെ എത്തിക്കഴിഞ്ഞാൽ രണ്ടിലൊന്ന് തീരുമാനിക്കപ്പെടുന്നു.ഒന്നുകിൽ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു, അല്ലെങ്കിൽ ലോകത്ത് നിന്നും എന്നെന്നേക്കുമായി കടന്നു പോകുന്നു.

ആശുപത്രി ജീവനക്കാരുടെ ക്രൂരമായ അവഗണനയെ പറ്റി രോഗിയുടെ ഭാര്യ പരാതി പറയുന്നുണ്ട്. ഒരിക്കലും പരിഹരിക്കാനാകാത്ത പരാതിയാണ് ഇത്.  സെക്യൂരിറ്റിക്കാരാണ് ഏറ്റവും ധാർഷ്ട്യക്കാർ. മെഡിക്കൽ കോളേജിന്റെ സുരക്ഷ അവരുടെ ചുമതലയാണ് എന്നത് സമ്മതിച്ചു. പക്ഷേ അതിനും  ദയാ പൂർണമായ  പെരുമാറ്റം  നിർബന്ധമായി വേണ്ടതാണ്. ടൂറിന് വന്നതല്ല രോഗിയുടെ ബന്ധുക്കൾ, അവർ ആകാംക്ഷയുടെ മുൾ മുനയിൽ നിൽക്കുമ്പോളാണ്  ഇവരുടെ ധാർഷ്ട്യം. അതിനാൽ തന്നെ വഴക്കുകൾ ധാരാളം.

നഴ്സുമാരിൽ മിക്കവരും അലിവുള്ളവരാണ്. ഒരു കുഴപ്പമേയുള്ളൂ ചോദ്യങ്ങൾക്ക് തൃപ്തികരമായ  മറുപടി  തരില്ല. ഇങ്ങിനെ ഉത്തരം നൽകാനാണെങ്കിൽ അതിനല്ലേ നേരം കാണൂ എന്നാണ് അവരുടെ ഭാവം.

ഡോക്ടറന്മാർ പല തരക്കാരാണ് മിക്കവരും ബാഹ്യാകാശ ജീവികളാകുമ്പോൾ  അപൂർവം ചിലരുടെ ഉള്ളിൽ മനുഷ്യത്വം  നിറഞ്ഞ് നിൽക്കുന്നു  എന്ന് അനുഭവത്തിൽ നിന്ന് പറയാൻ കഴിയുന്നു.. മുമ്പ് ന്യൂറോയിൽ  ഉണ്ടായിരുന്ന ജേക്കബ് ആലപ്പാടൻ, ജേക്കബ്,  ഇപ്പോൾ കാർഡിയോയിൽ ഉള്ള ഡോക്റ്റർ മാത്യൂ ഐപ്പ്, മുമ്പ് ജനറിലെ അന്നാമ്മ ഡോക്ടർ തുടങ്ങിയവർ  അങ്ങിനെയുള്ളവരാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് പറയാൻ കഴിയും.

ഇപ്പോൾ കാർഡിയോളജിയിലുള്ള പ്രശ്നം ആഞിയോ ഗ്രാമും ആഞിയോ പ്ളാസ്റ്ററിയും യഥാ സമയം ചെയ്യാൻ തീയതി കിട്ടുന്നില്ല എന്നതാണ്. മുമ്പേ വന്നവർക്ക്  ചെയ്താലല്ലേ പിൻപേ വരുന്നവർക്ക് ഡെയ്റ്റ് നൽകാൻ കഴിയൂ. അതിൽ ഗുരുതരമായി വരുന്നവർക്ക് മുൻ ഗണന കൊടുക്കുന്നുണ്ട്. അപ്രകാരം    മുൻ ഗണന ഇപ്പോൾ മരിച്ച രോഗിക്ക് കിട്ടാതിരിക്കാൻ കാരണമെന്തെന്നാണ് അന്വേഷിക്കേണ്ടത്.

ആവശ്യത്തിനു ഡോക്ടറന്മാർ, മറ്റ് ജീവനക്കാർ എന്നിവരെ നിയമിക്കുകയും  ചികിൽസക്ക് വേണ്ട മറ്റ് സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും വേണം.

ഈ സൗകര്യങ്ങൾ ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും തരപ്പെടുത്തിയാൽ മെഡിക്കൽ കോളേജിലെ തിരക്ക് കുറക്കാനും ജനങ്ങൾക്ക് അത് ഏറെ ഉപകാരപ്പെടാനും ഇടയാക്കുമെന്നു നിസ്സംശയം പറയാം. 

പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു.  ഇത് ആര് എപ്പോൾ നടപ്പിലാക്കും. എത്ര പേർ മരിച്ച് വീണാലാണ് പരിഹാരം ഉണ്ടാവുക. അതിനു വേണ്ടിയാണ്  ജന ശബ്ദം ഉയരേണ്ടത്. ഇല്ലാ എങ്കിൽ പാവപ്പെട്ടവൻ ഇനിയും മരിച്ച് വീണ് കൊണ്ടേ ഇരിക്കും.

Wednesday, November 5, 2025

അപരിചിതൻ.

  ഇടവഴിയിൽ  നിന്ന്  മതിലിനപ്പുറമുള്ള ആ രണ്ട് നില വീടിനെ ഞാൻ  കണ്ണിമക്കാതെ നോക്കി നിന്നു.  മനസ്സ് വല്ലാതെ തുടിച്ചു. ഓർമ്മകൾ ഇരമ്പി എത്തുന്നു.

അത് ഞാൻ കളിച്ച് വളർന്ന വീടാണ്. ഈ രണ്ട് നില കെട്ടിടം അല്ല. ഈ വീട് ഇരിക്കുന്ന സ്ഥലത്ത് പണ്ട് ഉണ്ടായിരുന്ന ഒരു വീട്.

അതിന്റെ തൊട്ടടുത്ത്  ഉണ്ടായിരുന്ന ഒരു ചെറിയ വീടിനെയും ഈ വീടിനെയും വേർ തിരിച്ച് വേലി ഉണ്ടായിരുന്നു. ആ വേലിയുടെ കിഴക്ക് ഭാഗത്ത്  പലപ്പോഴും വള കിലുങ്ങിയിരുന്നു. ചെറുപ്പം മുതൽ കളിച്ച് വളർന്ന  കൗമാരക്കാരായ ഒരു ആണും പെണ്ണും അവിടുണ്ടായിരുന്നു. വേലി പ്പഴുതിലൂടെ മുല്ലപ്പൂവിന്റെ ചെറിയ പൊതികൾ അവന് അവൾ എറിഞ്ഞ് കൊടുത്തിരുന്നു. അവന് മുല്ലപ്പൂ വളരെ ഇഷ്ടമായിരുന്നെന്ന് അവൾക്ക് അറിയാമായിരുന്നല്ലോ. വിശന്ന് തളർന്നിരിക്കുന്ന അവന് ചിലപ്പോൾ അവൾക്ക് കിട്ടുന്ന ആഹാരം  അവൾ കഴിക്കാതെ അവന് കൈമാറാൻ മടിക്കാത്ത വിധം  അവൾക്ക് അവനോടുള്ള സ്നേഹം അഗാധമായിരുന്നല്ലോ.

ഭൂമിയിലാകെ പാൽ നിലാവ് പരന്നൊഴുകിയ പൗർണമികളിൽ അവർ  വേലിക്കപ്പുറമിപ്പുറം  നിന്ന് പതുക്കെ സംസാരിച്ചു. അന്തരീക്ഷമാകെ വെണ്ണിലാവിന്റെ പ്രഭയിൽ കുളിക്കുന്നത് കണ്ട് മനസ്സിലേക്ക് ആ നിലാവിനെ ആവാഹിച്ച്  മുറ്റത്തെ മണലിൽ അവൻ നിലാവിനെ നോക്കി മലർന്ന് കിടക്കും.അപ്പോഴാണ് വേലിക്കൽ നിലാവുദിച്ചെന്ന് വള കിലുക്കം കൊണ്ട് മനസ്സിലാകുന്നതും വേലിക്കപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കാൻ ഓടി പോകുന്നതും.

പിന്നെയും പൂർണ ചന്ദ്രൻ പലതവണകളിൽ വന്ന് പോയി.  ഈ പ്രണയത്തിന്റെ തീവൃത വീട്ടിൽ എങ്ങിനെയോ അറിഞ്ഞത് കൊണ്ടാണോ എന്തോ പരീക്ഷാ ഫലം വന്നതിന് ശേഷം ഒരു പരിചയക്കാരനുമായി ഉപജീവനാർത്ഥം മലബാറിൽ പോകുന്നതിൽ വീട്ടിൽ മാതാപിതാക്കൾ തടസ്സം പറഞ്ഞില്ല. അവരുടെ നിസ്സംഗത അന്ന് എനിക്ക് അതിശയമായിരുന്നു. ഞാൻ വീട് വിട്ട് ദൂരെ പോകുന്നതിൽ  അവർ എന്ത് കൊണ്ട് തടസ്സം നിന്നില്ലാ....!!!?

പക്ഷേ പിന്നീട് ഞാൻ സത്യം തിരിച്ചറിഞ്ഞു. കൗമാര പ്രണയത്തിൽ നിന്നും ഞാൻ രക്ഷപെടട്ടേയെന്ന് അവർ കരുതിക്കാണണം.

പക്ഷേ കൗമാര പ്രണയത്തിന്റെ സ്മരണകളിൽ നിന്നും  ഞാൻ രക്ഷപെട്ടോ? എത്രയോ വസന്തങ്ങളും വർഷങ്ങളും വെണ്ണിലാവും വന്ന് പോയി. ഓർമ്മകൾക്ക് മരണമില്ലല്ലോ.

ഇന്ന് ഞാൻ വളർന്ന ആ വീട് അന്യ കൈവശമാണ്. ആ വീട്ടിൽ ആ മണ്ണീൽ  നിലാവിനെ നോക്കി പഴയ ഓർമ്മകളിൽ മുഴുകി കുറേ നേരം ഇരിക്കാൻ എന്നും ഞാൻ കൊതിക്കും ഒരിക്കലും സഫലമാകാത്ത ആഗ്രഹം. അത് വിലക്ക് വാങ്ങാൻ എന്നെ കൊണ്ടാവില്ല. അന്നത്തെ ആ കൗമാരക്കാരി, പിന്നീട് ഭാര്യയായി  ഉമ്മയായി ഉമ്മൂമ്മയായി  എവിടെയോ കഴിയുന്നു. അവൾ പണ്ട് താമസിച്ചിരുന്ന ആ കുടിലിന്റെ സ്ഥാനത്തും ഒരു വലിയ വീട്. അവൾ എവിടെയാണോ ആവോ.

കൗമാര പ്രണയത്തിൽ അകപ്പെട്ട ആർക്കാണ് ആ കാലത്തെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നത്? ആണായാലും പെണ്ണായാലും  അവർക്കെല്ലാം ഇണകളും സന്തതികളും അവരുടെ സന്തതികളും ഉണ്ടായാലും,  എത്രയെത്ര കാലം കടന്ന് പോയാലും സ്മരണകൾ എന്നും അവരുടെ മനസ്സിൽ  നിലാവ് നിറച്ച് കൊണ്ടേ ഇരിക്കും.

ഈ തവണ  ഓണക്കാലം കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴയിൽ പോകാമെന്ന് തീരുമാനിച്ചു. ഓർമ്മകളെ താലോലിക്കാനും പഴയ വീടുകളും സ്ഥലങ്ങളും കളിക്കൂട്ടുകാരെയും കാണാൻ വലിയ ആഗ്രഹം. ഭാര്യയും മക്കളും സമ്മതിച്ചു. എത്രയോ വർഷങ്ങളായി ഓണക്കാലത്ത് കൊട്ടാരക്കര വിട്ട് മറ്റെവിടെയും പോയിട്ടില്ല.  

ആലപ്പുഴയിൽ ഞാൻ കളിച്ച് വളർന്ന  മുസ്ലിം ഭൂരിപക്ഷ പ്രദേശമായ  വട്ടപ്പള്ളിയിൽ ഓണാ ഘോഷമില്ല. എന്നാൽ ഞങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗം കുറച്ച് ഹിന്ദു വീടുകളിൽ ഓണം അതിന്റെ പൂർണ രൂപത്തിൽ ആഘോഷിച്ചിരുന്നു. ഓണ നാളുകളിൽ  ഞാൻ  അവിടെ ഊഞ്ഞാലാടാനും മറ്റ് കളികളിൽ ഏർപ്പെടാനും പോയിരുന്നു. അവിടെ ഉണ്ടായിരുന്ന സ്വാമി എന്ന് വിളിക്കപ്പെടുന്ന എന്റെ ഗുരുനാഥനും വാസു ചേട്ടനും രാധ ചേച്ചിയും രമണിക്കും രവി അണ്ണനും സരള ചേച്ചിക്കും രാജിക്കും   എന്നോട് വലിയ  സ്നേഹമായിരുന്നു. ഈ യാത്രയിൽ ആ പ്രദേശത്ത് പോകാനും  അവരെയെല്ലാം കാണാനും ഉദ്ദേശിച്ചിരുന്നു.

അവിടെ എത്തിയപ്പോൾ ഞാൻ  വല്ലാതെ നിരാശനായി. അന്നത്തെ ഒരു വീടുമില്ല. എല്ലാം പുതിയ കെട്ടിടങ്ങൾ. ഊഞ്ഞാലാടിയ ആ പറമ്പുമില്ല കളിച്ചിരുന്ന ഇടങ്ങളുമില്ല. ആ ആൾക്കാരും ഇല്ല. പലരും മരിച്ചു. പലരും സ്ഥലം  മാറി പോയി. കളിക്കൂട്ടുകാർ ആരുമില്ല. അവിടെ ഉള്ളവർ എന്നെ അപരിചിതനെ പോലെ നോക്കി. അതേ!  എത്രയോ വർഷങ്ങൾക്ക് മുമ്പ് അവിടം വിട്ട  ഞാൻ അവർക്ക് അപരിചിതൻ തന്നെയാണല്ലോ.

എന്റെ ദുഖം കുടുംബാംഗങ്ങൾക്ക് മനസ്സിലായി.   ഞങ്ങൾ നടന്ന് റോഡിൽ ഇറങ്ങിയപ്പോൾ  ഞാൻ ഒന്ന് ആ ഇടവഴിയിലേക്ക് തിരിഞ്ഞ് നോക്കി. ഒരു  കാലത്ത് എന്റെ എല്ലാമെല്ലാമായിരുന്നതും  ഇപ്പോൾ  ഒന്നുമല്ലാത്തതുമായ  ആ വഴിയും എന്നെ മറന്ന് കാണൂം